കൊറോണ ബാധിച്ച് വീണ്ടും മലയാളി മരിച്ചു

ദുബായ്: കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.

ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉണ്ട്. അജ്മാനില്‍ ഒരു സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ ജസ്മിന, മക്കള്‍ മുഹമ്മദ്, മകള്‍ ശൈഖ ഫാത്തിമ.

അതേസമയം കര്‍ശന നിയന്ത്രണങ്ങള്‍ ദുബായില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അത് തെളിയിക്കുന്ന രേഖകള്‍ കൈയില്‍ കരുതണമെന്ന് ദുബായ് പൊലീസ്. പുറത്തിറങ്ങുന്ന വാഹനങ്ങള്‍ റഡാറില്‍ പതിയുന്നതിനാല്‍ പിഴ അടക്കുന്ന സമയത്ത് ഇതില്‍ നിന്ന് ഒഴിവാകാനാണ് രേഖകള്‍ സൂക്ഷിച്ചു വെക്കാന്‍ ദുബായ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രണ്ടാഴ്ച സമ്പൂര്‍ണ യാത്രാ നിയന്ത്രണമാണ് എമിറേറ്റില്‍. നിയമലംഘകര്‍ക്കായി പട്രോളിങ്ങ് ശക്തമാണ്. പുറത്തിറങ്ങിയതിന് വ്യക്തമായ കാരണം ബോധിപ്പിക്കാനായില്ലെങ്കില്‍ കനത്ത പിഴയാണ് ചുമത്തുന്നത്. അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്രാ നിയന്ത്രണമില്ല. എന്നാല്‍ പരിശോധനാ സമയത്ത് തൊഴില്‍ മേഖല സംബന്ധിച്ച തെളിവ് ഹാജരാക്കാന്‍ പറ്റിയില്ലെങ്കില്‍ പിഴയിടും.

Similar Articles

Comments

Advertismentspot_img

Most Popular