കാസര്‍ഗോഡിന്റെ കാര്യം വിചിത്രം..!! കൊറോണ കൂടുതലായി പകരാന്‍ കാരണം…

സംസ്ഥാനത്ത് കൊറോണ ബാധ വര്‍ധിക്കാന്‍ കാരണം അശ്രദ്ധയാണെന്നതിന്റെ പൂര്‍ണ ഉദാഹരണമാണ് ഇത്. ഇന്ന് 12 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5 പേര്‍ എറണാകുളം, ആറു പേര്‍ കാസര്‍കോട്, ഒരാള്‍ പാലക്കാട് എന്നിങ്ങനെയാണ് ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.

കാസര്‍കോടിന്റെ കാര്യം വിചിത്രമാണ്. വൈറസ് ബാധിച്ചയാള്‍ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസര്‍കോടേക്കു പോയി. പിന്നീട് എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.

ഫുട്‌ബോള്‍, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുത്തു. അദ്ദേഹം ഒട്ടേറ സഞ്ചരിച്ചു. കാസര്‍കോട് പ്രത്യേകം കരുതല്‍ വേണം എന്നാണ് ഇതില്‍ കാണുന്നത്. ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലര്‍ ഇത് അനുസരിക്കാത്തതിന്റെ വിനയാണിത്. കാസര്‍കോട് ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. അവിടെയുള്ള ക്ലബുകള്‍ മുഴുവനായും അടയ്ക്കും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ. ഇങ്ങനെ വലിയ നിയന്ത്രണം കാസര്‍കോട് വേണം. ഇത് ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തിലുണ്ട്. രോഗി ഒരാള്‍ക്ക് ഹസ്തദാനം നല്‍കി, ഒരാളെ കെട്ടിപ്പിടിച്ചു. രോഗം പടരാതിരിക്കാനാണ് കരുതല്‍ എടുക്കുന്നത്. അതിനോടു സഹകരിക്കുകയാണു വേണ്ടത്. അതില്ലാത്തത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. വെള്ളിയാഴ്ച ജുമ നമസ്‌കാരം നടക്കുന്ന സമയമാണ്. ചില കേന്ദ്രങ്ങളില്‍ ഇതു സാധാരണ നിലയില്‍ നടന്നു. പലരും സര്‍ക്കാരിനോടു സഹകരിച്ചു. പക്ഷേ നടന്ന ഇടങ്ങളില്‍ രോഗമുള്ളവര്‍ വന്നാല്‍ ആകെ പ്രശ്‌നമാകും. അതുകൊണ്ടാണു ചടങ്ങുകള്‍ പരിമിതപ്പെടുത്തണമെന്നു പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളത്ത്‌ യുകെയില്‍നിന്നു വന്ന സഞ്ചാരികള്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്. മൂന്നാറില്‍നിന്നാണു വിനോദ സഞ്ചാരികള്‍ കൊച്ചിയിലെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊച്ചിയില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 17 പേരുടെ സാംപിളുകളാണു പരിശോധനയ്ക്ക് അയച്ചത്. രോഗമുള്ള അഞ്ചു പേരൊഴികെ മറ്റുള്ളവരുടെ യാത്രാരേഖകളെല്ലാം ശരിയാക്കി നാട്ടിലേക്കു മടങ്ങാനുള്ള സൗകര്യം ഒരുക്കിനല്‍കുമെന്നു മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച അഞ്ചു പേരെ കൂടാതെ ഇതില്‍ ഒരാളുടെ ഭാര്യയും കൊച്ചിയില്‍ ഐസലേഷനിലാണ്.

വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ പിടികൂടി നിരീക്ഷണത്തിലാക്കിയത്. എറണാകുളം ജില്ലയില്‍ ഏതു സാഹചര്യമുണ്ടായാലും അതു നേരിടാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ യോഗം ഇന്നു ചേര്‍ന്നിരുന്നു. 24 പ്രധാന ആശുപത്രികളുടെ ഉടമസ്ഥരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 197 ഐസലേഷന്‍ സംവിധാനങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular