ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെത്തിയ സംഭവം കൊലപാതകം ബന്ധു അറസ്റ്റില്‍

കൊല്ലങ്കോട്: മുതലമടയ്ക്കു സമീപം മൂച്ചംകുണ്ടില്‍നിന്നു കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ കൗമാരക്കാരന്‍ പോലീസ് പിടിയിലായി. മുതലമട മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായ ദിവസം രാത്രി പ്രദേശത്ത് ഉണ്ടായിരുന്നവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും സമീപത്തെ ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിന് തമിഴ്‌നാട്ടില്‍ നിന്നു വന്നവരെയും അടുത്ത ബന്ധുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അയല്‍വാസിയും ബന്ധുവുമായ കൗമാരക്കാരന്‍ പിടിയിലായത്.

പൊലീസ് പറയുന്നത്: പെണ്‍കുട്ടിയോട് പ്രണയം നടിച്ചിരുന്ന പ്രതി സംഭവദിവസം രാത്രി പെണ്‍കുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിനു പോയ സമയത്ത് പെണ്‍കുട്ടിയെ വിളിച്ചു. സംസാരിക്കാനുണ്ട് എന്നുപറഞ്ഞ് വീടിന് 300 മീറ്റര്‍ അകലെയുള്ള തെങ്ങിന്‍തോപ്പിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു. എതിര്‍ത്ത് നിലവിളിച്ച പെണ്‍കുട്ടിയുടെ വായ പൊത്തി. പിടിവലിക്കിടയില്‍ സമീപത്തുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ഇയാള്‍ പെണ്‍കുട്ടിക്കു വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. പൊലീസിന്റെ പഴുതടച്ചുള്ള ചോദ്യം ചെയ്യലില്‍ കൗമാരക്കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

11നു രാത്രി സ്വന്തം വീടിനു സമീപം അമ്മാവന്റെ വീടിന്റെ ടെറസില്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കും സ്വന്തം സഹോദരിക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയുടെ മൃതദേഹം നഗ്‌നമായ നിലയില്‍ സമീപത്തുള്ള കിണറ്റില്‍ കണ്ടെത്തിയത് നിരവധി സംശയങ്ങള്‍ക്കു വഴിവച്ചിരുന്നു. കുട്ടിയുടെ പിതാവു വര്‍ഷങ്ങ!ള്‍ക്കു മുന്‍പു മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരിമാര്‍ കുട്ടിയെ ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നതിനാല്‍ അമ്മ വ്യാഴാഴ്ച കോയമ്പത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു കണ്ടെത്തി. തുടര്‍ന്നു വെള്ളിയാഴ്ച കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അന്വേഷണം നടത്തി. ശനിയാഴ്ച രാവിലെയാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം വീടിനടുത്തുള്ള വലിയ കിണറ്റില്‍ കണ്ടെത്തിയത്.

അത്ര അടച്ചുറപ്പില്ലാത്ത ഓലകൊണ്ടുളള വീടാണ് ഇവര്‍ക്കുളളത്. ഊരിലെ മിക്കവര്‍ക്കും വീടുണ്ടെങ്കിലും സ്വന്തമായി സ്ഥലമൊന്നുമില്ലാത്തതിനാല്‍ ബന്ധുക്കളുടെ തണലിലാണ് അമ്മയും രണ്ടു പെണ്‍മക്കളും കഴിഞ്ഞിരുന്നത്. ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യ, കൊല്ലങ്കോട് ഇന്‍സ്‌പെക്ടര്‍ കെ.പി. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം

Similar Articles

Comments

Advertismentspot_img

Most Popular