സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണോ സ്ഥീരികരിച്ചു: വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം സ്വദേശിക്ക് വൈറസ് ബാധ സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളേജിലും തൃശ്ശൂര്‍ സ്വദേശിയെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്നുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്.

4180 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണ്. 1337 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 953 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം കാത്തിരിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കൂടി സാമ്പിള്‍ പരിശോധയ്ക്കുള്ള സംവിധാനം ഒരുക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച 65 പേരെയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 32 പേര്‍ വ്യാഴാഴ്ച ആശുപത്രി വിട്ടു. 4701 പേരെ ഇതുവരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി. 900 പേരെ പുതുതായി നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി.

നിലവില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് പറയാനാകില്ലെന്നും പ്രതിരോധ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകുന്നത് ആശ്വാസകരമാണ്. എന്നാല്‍ ചില ഒറ്റപ്പെട്ട ദുരനുഭവങ്ങളുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular