അധ്യാപക ക്രൂരത വീണ്ടും; മലയാളം വായിച്ചത് തെറ്റിയ രണ്ടാംക്ലാസുകാരന് ക്രൂര മര്‍ദ്ദനം

മലയാളം വായിച്ചത് തെറ്റിപ്പോയതിന് രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ ഇളയ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയതെന്ന് പരാതി ഉയര്‍ന്നത്. ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. രാത്രി വൈകി വിദ്യാര്‍ഥിയെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി.

സംഭവത്തെ കുറിച്ച് കുട്ടിയുടെ അമ്മ സൗമ്യ പറയുന്നതിങ്ങനെ: ഉച്ചഭക്ഷണത്തിനുശേഷം മലയാളം വായിപ്പിക്കാന്‍ കുട്ടിയെ ടീച്ചറുടെ അടുത്തേക്ക് വിളിപ്പിച്ചു. വായിക്കുന്നത് ശരിയായില്ലെന്നു പറഞ്ഞ് ടീച്ചര്‍ ചൂരല്‍ കൊണ്ട് പൊതിരേ തല്ലുകയായിരുന്നു. വൈകീട്ട് സ്‌കൂള്‍ വിട്ടശേഷം വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ട് അമ്മൂമ്മ തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയകാര്യം കുട്ടി പറയുന്നത്. ഉടന്‍തന്നെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തിയെങ്കിലും അധ്യാപിക പോയിരുന്നു. മറ്റുള്ള അധ്യാപകര്‍ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു. തുടര്‍ന്ന് താന്‍ ജോലി കഴിഞ്ഞെത്തിയ ശേഷമാണ് ബന്ധുക്കളും നാട്ടുകാരും സംഭവം അറിയുന്നത്. ടീച്ചറുമായി സംസാരിച്ചപ്പോള്‍ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്ന മറുപടിയാണ് ടീച്ചര്‍ നല്‍കിയതെന്ന് അമ്മ പറഞ്ഞു.

തുടര്‍ന്ന് ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലും കുട്ടിയെ കാണാനുമായി എത്താമെന്നാണ് ചൈല്‍ഡ് ലൈന്‍ അറിയിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഒരുവര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ അച്ഛന്‍ മരിച്ച ശേഷം കുട്ടിയുടെ അമ്മ ജോലിചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ ക്ഷമചോദിച്ച് വീട്ടിലെത്തിയെങ്കിലും പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വീട്ടുകാരും ബന്ധുക്കളും അറിയിച്ചതോടെ ഇവര്‍ മടങ്ങി. ആരോപണ വിധേയയായ അധ്യാപികയെയും ക്ലാസ് ചുമതലയുള്ള അധ്യാപികയെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പ്രഥമാധ്യാപിക പ്രതികരിക്കാന്‍ തയ്യാറായില്ല.

അതേസമയം മലയാള അക്ഷരം പഠിപ്പിക്കുന്നതിനിടയില്‍ അശ്രദ്ധ കാണിച്ച കുട്ടിക്ക് ചെറിയ ശിക്ഷയാണ് കൊടുത്തതെന്നാണ് പ്രഥമാധ്യാപിക മറുപടി തന്നതെന്ന് കുറവിലങ്ങാട് എ.ഇ.ഒ. ഇ.എസ്. ശ്രീലത പറഞ്ഞു.
എന്നാല്‍ സ്‌കൂളില്‍ ചൂരല്‍ ഉള്‍പ്പെടെയുള്ള വടികള്‍ ഉപയോഗിച്ചു കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന വിദ്യാഭ്യാസവകുപ്പിന്റെ ചട്ടം നിലനില്‍ക്കെയാണ് ഇത്തരം ശിക്ഷ. വിശദ അന്വേഷണം നടത്തി അധ്യാപികയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവം ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എഇഒ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular