ബലാത്സംഗം ചെയ്ത് കൊന്നത് 9 സ്ത്രീകളെ; തെലുങ്കാന പ്രതികളുടെ കൊടുംക്രൂരതകള്‍…

തെലങ്കാനയില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു കത്തിച്ച പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നത് വന്‍ വിവാദമായിരുന്നു. പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കൊല്ലപ്പെട്ട പ്രതികള്‍ മുന്‍പും ഇത്തരം കൊടും ക്രൂരതകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒമ്പത് സ്ത്രീകളെ സമാനമായി ബലാത്സംഗം ചെയ്ത് കൊന്നു തള്ളിയെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ തെലങ്കാനയിലും കര്‍ണാടകയിലുമാണ് സമാനമായി ഒന്‍പത് സ്ത്രീകളെ ഇവര്‍ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നീ പ്രതികളാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

പ്രതികള്‍ മൂന്നു കൊലപാതകങ്ങള്‍ തെലങ്കാനയിലും ആറുകൊലപാതകങ്ങള്‍ കര്‍ണാടകയിലും നടത്തി എന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ പിടികൂടിയ ശേഷം സമാനമായി കൊല്ലപ്പെട്ട മറ്റ് 15 കേസുകളില്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കര്‍ണാടകയില്‍ നിന്നും ഹൈദരാബാദിലേക്ക് ലോറിയില്‍ പോകുമ്പോഴാണ് ഈ രീതിയില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു തള്ളിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ പ്രതികളുടെ യാത്രയ്ക്കിടയിലാണ് വനിത വെറ്ററിനറി ഡോക്ടറും കൊല്ലപ്പെടുന്നത്. അന്വേഷണത്തിനും കൊല്ലപ്പെട്ട യുവതികളെ തിരിച്ചറിയുന്നതിനുമായി ഹൈദരാബാദ് പൊലീസ് കര്‍ണാടകയില്‍ ക്യാംപ് ചെയ്യുകയാണ്.

നവംബര്‍ 27നാണ് തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിനു താഴെയിട്ട് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാലു പേരെയാണ് പൊലീസ് പിടികൂടിയത്. 27 കാരിയായ യുവതിയെ നിര്‍ബന്ധിച്ച് പാനീയം കുടിപ്പിച്ച ശേഷം മുഖം മറച്ച് ഓരോരുത്തരായി പീഡിപ്പിക്കുകയായിരുന്നു. ഹൈദരാബാദ് – ബംഗളൂരു ദേശീയപാതയിലെ ടോള്‍ ബൂത്തിനരികെ ലോറി പാര്‍ക്ക് ചെയ്ത ശേഷമാണ് രാജ്യത്തെ നടുക്കിയ ക്രൂരപീഡനം നടന്നത്. വനിതാ ഡോക്റ്ററുടെ ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നല്‍കി ഇവര്‍ കെണിയില്‍പ്പെടുത്തുകയായിരുന്നു. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്താകമാനം ഈ കേസ് ചര്‍ച്ചയാവുകയും തെലങ്കാന പൊലീസിനെതിരെ വന്‍വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പുലര്‍ച്ചെ മൂന്നുമണിയോടെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ നാലുപേരെയും പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular