പാക്കിസ്ഥാന്‍ വ്യോമ പാത തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അട്ടച്ചിട്ട വ്യോമപാത പാകിസ്താന്‍ തുറന്നു. ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നായിരുന്നു പാത അടച്ചത്.

പാക് വ്യോമപാത തുറന്നതോടെ പൊതുമേഖലാ കമ്പനിയായ എയര്‍ ഇന്ത്യക്ക് വലിയ ആശ്വാസമാണ് നല്‍കുക. ഈ പാത അടച്ചിട്ടതിനെത്തുടര്‍ന്ന് വിവിധ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വഴി മാറ്റേണ്ടി വന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് അഞ്ഞൂറോളം കോടിയുടെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിരുന്നു.

ഇന്ന് പുലര്‍ച്ച 12.41 ഓടെയാണ് എല്ലാ വിമാനകമ്പനികള്‍ക്കും പാക് വ്യോമ പാതയിലൂടെ പറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എല്ലാതരം സൈനികേതര വിമാനങ്ങള്‍ക്കും പാതയിലൂടെ സഞ്ചരിക്കാന്‍ അനുമതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 26-ന് നടന്ന വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ തങ്ങളുടെ 11 വ്യോമപാതകളില്‍ തെക്കന്‍ മേഖലയിലെ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം അടച്ചിട്ടിരുന്നു. ചില പാതകള്‍ പിന്നീട് തുറന്ന് നല്‍കുകയും ചെയ്തെങ്കിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടര്‍ന്നു.

വഴി മാറി പോകേണ്ടി വരുന്നതിനാലുള്ള കടുത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് അമേരിക്കന്‍, യൂറോപ്യന്‍ സര്‍വീസുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വരികയും മറ്റു ചിലത് വെട്ടിക്കുറക്കുയും വേണ്ടി വന്നിരുന്നു. സ്വകാര്യ വിമാന കമ്പനികളായ സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയ്ക്ക് യഥാക്രമം 30.73, 25.1, 2.1 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular