കോപ്പ അമേരിക്ക; അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ ഫൈനലില്‍

കോപ്പ അമേരിക്ക ഫുട്ബോളില്‍ അവേശകരമായ സെമി ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലില്‍. ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്.

മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി അക്കൗണ്ട് തുറന്നത്. തിരിച്ചടിക്കാന്‍ അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധം വിലങ്ങുതടിയായി. ആദ്യ പകുതിയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് അത് ഗോളാക്കാനായില്ല.

മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റില്‍ മികച്ച പൊസിഷനില്‍ നിന്ന് ഗോള്‍ കിക്ക് ലഭിച്ചെങ്കിലും മെസിക്ക് അത് മുതലാക്കാനായില്ല. മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. റോബര്‍ട്ടോ ഫിര്‍മിനോയുടെ വകയായിരുന്നു ഗോള്‍.

മനോഹരമായ ഒരു കൂട്ടായ മുന്നേറ്റത്തിലൂടെയാണ് ബ്രസീല്‍ തങ്ങളുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. ഡാനി ആല്‍വെസ് മുന്നോട്ട് എത്തിച്ച പന്ത് ഫിര്‍മിനോയ്ക്ക് മറിച്ച് നല്‍കി. ഫിര്‍മീനോ അത് ജീസസിന് നല്‍കുകയും ജീസസ് ലക്ഷ്യം കാണുകയുമായിരുന്നു.

അതിന്റെ ആവര്‍ത്തനം എന്ന് പറയാവുന്ന രീതിയിലായിരുന്നു രണ്ടാം ഗോളും. 72-ാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഗെബ്രിയേല്‍ ജീസസ് പന്തുമായി മുന്നേട്ട് കയറുകയും അത് റോബര്‍ട്ടോ ഫെര്‍മിനോയ്ക്ക് നല്‍കുകയും ചെയ്തു. ഫെര്‍മിനോ പിഴവുകളേതുമുല്ലാതെ അത് ലക്ഷ്യത്തിലെത്തിച്ചു.

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ പരാഗ്വേയെ തോല്‍പ്പിച്ച് സെമിയിലെത്താന്‍ ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു ആതിഥേയര്‍ക്ക്. എന്നാല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി അര്‍ജന്റീന പക്ഷെ നിരാശരാക്കിയില്ല. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് വെനിസ്വലയെ പരാജയപ്പെടുത്തി അര്‍ജന്റീന സെമിയിലെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular