ഇന്ത്യ ഉയര്‍ന്ന തീരുവ കുറച്ചേ മതിയാകൂ: ട്രംപ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന തീരുവ കുറച്ചേ മതിയാകൂ എന്ന ഉറച്ച നിലപാടുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യ തീരുവ കുറച്ചേ മതിയാകൂ- എന്നാണ് ട്രംപ് ട്വിറ്ററില്‍ കുറച്ചത്. ജി20 ഉച്ചകോടിക്കിടെ മോദിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്.

ജൂണ്‍ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യ അമേരിക്കയില്‍നിന്നുള്ള 28 ഇനം ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച ഇന്ത്യയിലെത്തുകയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിരുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular