അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് സമരം തുടങ്ങി

കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള സമരം തുടങ്ങി. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്’ എന്നപേരില്‍ നടത്തുന്ന പരിശോധനയില്‍ അനാവശ്യമായി പിഴ ചുമത്തുന്നുവെന്നാരോപിച്ചാണ് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്. യാത്രക്കാരുടെ പരാതികള്‍ കാരണം അന്തര്‍ സംസ്ഥാനബസ്സുകളില്‍ മോട്ടോര്‍വാഹനവകുപ്പ് അടുത്തിടെ പരിശോധന കര്‍ശമാക്കിയിരുന്നു.

തുടര്‍ച്ചയായി നിയമം ലംഘിക്കുകയും പിഴയടയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ബസ്സുകള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് നൂറിലേറെ അന്തസ്സംസ്ഥാന സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സമരം നേരിടാന്‍ സര്‍ക്കാര്‍തലത്തില്‍ കാര്യക്ഷമമായ നടപടിവേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

സമരത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേ സമയം ഇക്കാര്യത്തില്‍ ഇതുവരെ കേരള ആര്‍.ടി.സി.യും കര്‍ണാടക ആര്‍.ടി.സി.യും ധാരണയിലെത്തിയിട്ടില്ല. ഓടിക്കാന്‍ ബസ്സില്ലാത്തതാണ് കേരളത്തിന്റെ പ്രയാസം. എന്നാല്‍, ആവശ്യത്തിന് ബസ്സുകളുണ്ടെങ്കിലും സര്‍വീസ് നടത്താന്‍ കേരളത്തിന്റെ അനുമതി കിട്ടാത്തതാണ് കര്‍ണാടക ആര്‍.ടി.സി.ക്ക് വിനയാവുന്നത്. അനുമതിക്കായി മൂന്നുതവണ അപേക്ഷ അയച്ചെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമറുപടി ലഭിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു.

അന്തര്‍ സംസ്ഥാനപാതകളില്‍ ഓടിക്കാന്‍ കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകള്‍ വാടകയ്ക്കെടുക്കാനുള്ള കേരളത്തിന്റെ നീക്കം തുടക്കത്തിലേ പരാജയപ്പെട്ടിരുന്നു. 50 ബസ്സുകളാവശ്യപ്പെട്ട് ക്ഷണിച്ച ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. വീണ്ടും ഇ-ടെന്‍ഡറിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് ബസ്സുകളില്ലാത്തതാണ് അടിയന്തരഘട്ടങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നതിന് കേരള ആര്‍.ടി.സി.ക്ക് തടസ്സമാകുന്നത്. കര്‍ണാടകയുടെ പക്കല്‍ ആവശ്യത്തിന് ബസ്സുകളുണ്ട്. എന്നാല്‍, കൂടുതല്‍ സര്‍വീസ് നടത്താന്‍ കേരളത്തിന്റെ അനുമതി ലഭിക്കുന്നില്ല. രണ്ടുവര്‍ഷം മുന്‍പ് ഉത്സവസീസണുകളില്‍ 250 ബസ്സുകള്‍ അധികമായി ഓടിക്കാനുള്ള ധാരണ ഇരുസംസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയിരുന്നു. ഇതൊന്നും പ്രാവര്‍ത്തികമായില്ല.

Similar Articles

Comments

Advertismentspot_img

Most Popular