രാജ്യത്ത് ഡ്രോണുകളിലൂടെ ഭീകരാക്രമണത്തിന് സാധ്യത; സുരക്ഷാ കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഡ്രോണ്‍ പറത്തിയാല്‍ വെടിവച്ചിടാം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഡ്രോണുകള്‍, പാരാ ഗ്ലൈഡറുകള്‍, ഹൈഡ്രജന്‍ ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഉടന്‍ മുന്‍ കരുതല്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തില്‍ നിര്‍ദ്ദേശമുണ്ട്.

ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍., തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നില്‍ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണെമന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകള്‍ അതിന് മുകളിലൂടെ പറക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ മേഖലകളില്‍ ഡ്രോണുകളെ വെടിവച്ചിടാന്‍ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഡ്രോണുകള്‍ നിയന്ത്രിക്കുന്നതിനുമുള്ള നോഡല്‍ ഏജന്‍സി വ്യോമസേനയായിരിക്കും. നടപടികള്‍ ഏകോപിപ്പിക്കാന്‍ പൊലീസിലേയും സൈനിക വിഭാഗങ്ങളിലേയും 5 അംഗങ്ങള്‍ അടങ്ങുന്ന സമിതി എല്ലാ സംസ്ഥാനങ്ങളിലും ഉടന്‍ നിലവില്‍ വരും. കേന്ദ്രനിര്‍ദ്ദേശമനുസരിച്ച് കേരളത്തിലെ അതീവ സുരക്ഷാ മേഖലകള്‍ ഉള്‍പ്പെടുത്തി ഉടന്‍ റെഡ്‌സോണ്‍ പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് കേരളാ പൊലീസ്.

Similar Articles

Comments

Advertismentspot_img

Most Popular