സിപിഎം നേതാക്കള്‍ക്കെതിരെ രോഷത്തോടെ യുവാക്കളും സ്ത്രീകളും; കൊന്നിട്ടല്ല പാര്‍ട്ടിയുണ്ടാക്കേണ്ടത് , ഞങ്ങള്‍ക്ക് ഇനിയും മക്കളുണ്ട്, അവര്‍ക്കും ജീവിക്കേണ്ടേ, അവരെയും കൊല്ലാനാണോ ഉദ്ദേശ്യമെന്നും സ്ത്രീകള്‍

കാസര്‍കോട്: കോണ്‍ഗ്രസ് അതിക്രമത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധം. കല്ലിയോട്ടെത്തിയ നേതാക്കള്‍ക്കെതിരെ യുവാക്കളും സ്ത്രീകളും രോഷത്തോടെ ആഞ്ഞടുക്കുകയായിരുന്നു. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന പൊലീസുകാരോട് പോകില്ലെന്ന് ഉറച്ച സ്വരത്തില്‍ പറയുകയാണൊരു പെണ്‍കുട്ടി. രണ്ടു ജീവനെടുത്തതതല്ലേ. ഞങ്ങളുടെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നതെന്നും സ്ത്രീകളും ചോദിക്കുന്നു. കൊന്നിട്ടല്ല പാര്‍ട്ടിയുണ്ടാക്കേണ്ടത്. ഞങ്ങള്‍ക്ക് ഇനിയും മക്കളുണ്ട്. അവര്‍ക്കും ജീവിക്കേണ്ടേ. അവരെയും കൊല്ലാനാണോ ഉദ്ദേശ്യമെന്നും സ്ത്രീകള്‍ ചോദിക്കുന്നു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊന്നതില്‍ സിപിഎമ്മിനെതിരെ ശക്തമായ വികാരമാണുയരുന്നത്. മുഖ്യമന്ത്രി ഇന്നലെ യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. പിന്നാലെ അദ്ദേഹം സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular