വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലാന്‍ഡ്; ഇന്ത്യയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം

വെല്ലിങ്ടണ്‍: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ പകരം വീട്ടാനിറങ്ങിയ ന്യൂസീലന്‍ഡ് ആദ്യ ട്വന്റി 20-യില്‍ തകര്‍ത്തടിച്ചു. 20 ഓവറില്‍ ഇന്ത്യയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കീവീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ടിം സെയ്‌ഫെര്‍ട്ടിന്റെ ഇന്നിങ്സാണ് ന്യൂസീലന്‍ഡ് സ്‌കോറില്‍ നിര്‍ണായകമായത്. മിച്ചല്‍ സാന്റ്നര്‍ (7), സ്‌കോട്ട് കുഗ്ഗെലെജിന്‍ (20) എന്നിവര്‍ പുറത്താകാതെ നിന്നു.

43 പന്തില്‍ നിന്ന് ആറു സിക്സും ഏഴ് ബൗണ്ടറികളുമടക്കം 84 റണ്‍സെടുത്ത സെയ്‌ഫെര്‍ട്ടും 20 പന്തില്‍ നിന്ന് രണ്ടു സിക്സും രണ്ട് ബൗണ്ടറികളും സഹിതം 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് കീവീസിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. മണ്‍റോയെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ (8), റോസ് ടെയ്ലര്‍ (23), കോളിന്‍ ഗ്രാന്‍ഡ്ഹോം (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋഷഭ് പന്ത്, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ധോനിക്കൊപ്പം പന്തും ദിനേഷ് കാര്‍ത്തിക്കും ടീമില്‍ ഇടംപിടിച്ചത് ശ്രദ്ധേയമായി.

Similar Articles

Comments

Advertismentspot_img

Most Popular