ബിജെപി ഇളിഭ്യരായി; അവര്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു: കോടിയേരി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ ആര്‍എസ്എസിനെയും ബിജെപിയേയും വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതോടുകൂടി ബിജെപി നേതൃത്വം പരിഭ്രാന്തരും ഇളിഭ്യരുമായി മാറിയെന്ന് കോടിയേരി പരിഹസിച്ചു. ആ ജാള്യം മറയ്ക്കാനാണ് ഇപ്പോള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും കേരളത്തെ കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നത്. ഇത് കേരളം അനുവദിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. യുവതി പ്രവേശനം ആചാര ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഏഴാമത്തെ ഹര്‍ത്താല്‍ ആണ് നടക്കുന്നത്. ജനങ്ങള്‍ ഇതുകണ്ട് മടുത്തിരിക്കുന്നു. എന്തിനും ഏതിനും ഹര്‍ത്താല്‍ എന്ന സ്ഥിതിയിലേക്ക് ബിജെപി ചിന്തിക്കുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ബോധപൂര്‍വമാണ്. ഇത് അരാജകത്വം സൃഷ്ടിക്കാനാണ്. കേരളത്തില്‍ കലാപമുണ്ടാക്കാനാണ്. തെരുവുയുദ്ധമാണ് ആര്‍.എസ്.എസ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്കെതിരായ യുദ്ധമാണ് ആര്‍എസ്എസ് നടത്തുന്നത്. കേരളത്തിലുടനീളം അക്രമങ്ങള്‍ ഉണ്ടായിട്ടും ധാരാളം സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ജോലി ചെയ്യാനുള്ള സന്നദ്ധത ജനം പ്രകടിപ്പിച്ചു. ഇത് ബിജെപിക്ക് ജനങ്ങള്‍ കൊടുത്തിരിക്കുന്ന സന്ദേശമാണ്. ഇതില്‍ നിന്നവര്‍ പാഠം പഠിക്കണം. ബിജെപി ജനങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതോടുകൂടി ബിജെപി നേതൃത്വം പരിഭ്രാന്തരും ഇളിഭ്യരുമായി മാറി. ഒരു യുവതിയേയും ശബരിമലയില്‍ പ്രവേശിപ്പിക്കാനനുവദിക്കില്ലെന്നായിരുന്നു അവര്‍ പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ മൂന്നുമാസക്കാലമായി അവര്‍ സമരരംഗത്തായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ്
അവര്‍ ശബരിമലയ്ക്ക് ചുറ്റും വിന്യസിച്ചത്. കണ്ണിലെണ്ണയൊഴിച്ച് യുവതികള്‍ എത്തുന്നുണ്ടോയെന്ന നിരീക്ഷിച്ചു. എന്നിട്ടും രണ്ട് യുവതികള്‍ക്ക് അവിടെ കടന്ന് ദര്‍ശനം നടത്താന്‍ സാധിച്ചുവെന്നത് ആര്‍.എസ്.എസ് നടത്തുന്ന പ്രഖ്യാപനങ്ങളൊന്നും കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ല എന്നതിന്റെ തെളിവാണ്.
അവര്‍ ഇളക്കിവിട്ട വര്‍ഗീയ ഭ്രാന്ത് ഇപ്പോള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി. ആ ജാള്യം മറയ്ക്കാനാണ് ഇപ്പോള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും കേരളത്തെ കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നത്. ഇത് കേരളം അനുവദിക്കാന്‍ പോകുന്നില്ല. ക്രമസമാധാനം പാലിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസുകാരെ ആക്രമിക്കുന്നു. പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു.
ബിജെപിയും ആര്‍എസ്എസും സ്ത്രീകളെ പേടിച്ചുതുടങ്ങി.
തന്ത്രിയുടെ നടയടക്കലും തുറക്കലും മുന്‍കാലങ്ങളിലുമുണ്ടായിട്ടുണ്ട്. ഈ ഘട്ടങ്ങളില്‍ കൂടിയാണ് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. തന്ത്രിയെ ന്യായീകരിച്ച ചെന്നിത്തലയുടെ നടപടി കോണ്‍ഗ്രസ് പാരമ്പര്യത്തിന് നിരക്കുന്നതല്ല. ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യും. അയോധ്യയ്ക്ക് വേണ്ടിയാകും ഓര്‍ഡിന്‍സ് പ്രധാനമന്ത്രി ഉപയോഗിക്കുക. ഓര്‍ഡിന്‍സിന് വേണ്ടി വാദിക്കുന്ന ലീഗ് സ്വയം കുഴികുഴിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular