രഞ്ജി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ദില്ലിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ഒരിന്നിങ്സിനും 27 റണ്‍സിനുമാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 320നെതിരെ ദില്ലി 139ന് പുറത്തായിരുന്നു. പിന്നാലെ ഫോളോഓണ്‍ ചെയ്ത ദില്ലിയെ കേരളം 154ന് ആള്‍ ഔട്ടാക്കുകയായിരുന്നു. സ്‌കോര്‍, കേരളം: 320. ദില്ലി: 139 & 154 രണ്ട് ഇന്നിങ്സിലും ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയശില്‍പി. ഒന്നാം ഇന്നിങ്സില്‍ ആറ് വീഴ്ത്തിയ സക്സേന രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ബാറ്റുക്കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സക്സേനയ്ക്ക് പുറമെ സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
അഞ്ചിന് 41 എന്ന നിലയിലാണ് അവസാന ദിനമായ ഇന്ന് ദില്ലി ബാറ്റിങ് ആരംഭിച്ചത്. മധ്യനിര ബാറ്റ്സ്മാന്മാര്‍ പൊരുതി നിന്നെങ്കിലും അധിക നേരം ആയുസുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ ദ്രുവ് ഷോറെയാണ് ഇന്ന് ആദ്യം പുറത്തായത്. പിന്നാലെ അനുജ് റാവത്ത് (31), ശിവം ശര്‍മ (33), സുബോധ് ഭാട്ടി (30) എന്നിവര്‍ ചെറുത്ത് നിന്നെങ്കിലും തോല്‍വിയില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചില്ല. റാവത്തിനെയും ശിവം ശര്‍മയേയും സക്സേന പുറത്താക്കി. ഭാട്ടിയെ സിജോമോന്‍ മടക്കിയതോടെ ദില്ലി തോല്‍വി സമ്മതിച്ചു. വിജയത്തോടെ ഏഴ് പോയിന്റാണ് കേരളത്തിന് ലഭിച്ചത്. ഇനിയുള്ള കേരളത്തിനുള്ള രണ്ട് മത്സരങ്ങളും എവേ ഗ്രൗണ്ടിലാണ്. ഒന്നിലെങ്കിലും വിജയിക്കാനായാല്‍ കേരളത്തിന് നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താം.
നേരത്തെ, ഒന്നാം ദിനം ഏഴിന് 291ന് എന്ന നിലയിലാണ് കേരളം കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം 29 റണ്‍സ് നേടുന്നതിനിടെ കേരളത്തിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. വിനൂപ് 77 റണ്‍സെടുത്തു. ജലജ് സക്സേന 68 റണ്‍സുമായി പുറത്തായി. വാലറ്റത്ത് ബേസില്‍ തമ്പിയുടെ 23 റണ്‍സാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ ഓപ്പണര്‍ രാഹുല്‍ 77 റണ്‍സെടുത്തിരുന്നു. ദില്ലിക്കായി ശിവം ശര്‍മ ആറ് വിക്കറ്റെടുത്തു.
നേരത്തെ വി.എ ജഗദീഷ് (0), വത്സന്‍ ഗോവിന്ദ് (4), സഞ്ജു സാംസണ്‍ (24), സച്ചിന്‍ ബേബി (0), വിഷ്ണു വിനോദ് (23) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ റണ്‍സൊന്നുമെടുക്കാത്ത ജഗദീഷിനെ ആകാശ് സുദന്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദി (4)നെ വികാസ് മിശ്ര പുറത്താക്കി. വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് വത്സന്‍ പുറത്തായത്. അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ കേരള ടീമിലെത്തിച്ചത്. എന്നാല്‍ ബാറ്റ് കൊണ്ട് യുവതാരത്തിന് തിളങ്ങാനായില്ല.
പിന്നാലെ എത്തിയ സഞ്ജു സാംസണ്‍, രാഹുലുമൊത്തുളള കൂട്ടുക്കെട്ട് കേരളത്തെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും, സഞ്ജു ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 24 റണ്‍സെടുത്ത സഞ്ജു ശിവം ശര്‍മയുടെ പന്തില്‍ ദ്രുവ് ഷോറെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 61 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. അതേ ഓവറില്‍ തന്നെ സച്ചിന്‍ ബേബിയേയും മടക്കി അയച്ച് ശിവം ശര്‍മ കേരളത്തിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.
വിഷ്ണു വിനോദ്(24) നന്നായി തുടങ്ങിയെങ്കിലും ശിവാങ്ക് വഷിസ്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. രാഹുലിനെ ശിവം ബൗള്‍ഡാക്കുകയും ചെയ്തതോടെ കേരളം 155/6 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തിയെങ്കിലും സക്സേന-വിനൂപ് സഖ്യം കേരളത്തെ കരകയറ്റുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular