കെവിന്‍ വധക്കേസില്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ പിരിച്ചു വിട്ടു

കോട്ടയം : കെവിന്‍ വധക്കേസില്‍ വിഴ്ച്ചവരുത്തിയ പോലീസുകാര്‍ക്കെതിരെ അപൂര്‍വ്വ നടപടി. കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. എഎസ്‌ഐ ടി.എം.ബിജുവിനെ പിരിച്ചുവിട്ടു. ഡ്രൈവര്‍ എം.എന്‍.അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. കെവിന്റെ തിരോധാനത്തില്‍ പൊലീസ് നടപടികളില്‍ മുമ്പുണ്ടാകാത്തവിധം വീഴ്ച വന്നതായി സൂചിപ്പിച്ച് ഐജി വിജയ് സാഖറെ അടക്കം രംഗത്തെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് 2000 രൂപ കോഴ വാങ്ങിയെന്നായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എഎസ്‌ഐ ടി.എം.ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിനു കേസെടുക്കാതിരിക്കാനാണു കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണു ബിജു മൊഴി നല്‍കിയത്.
കെവിനെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ചു പരാതി ലഭിച്ചയുടനെ ബിജു, നീനുവിന്റെ വീട്ടിലേക്കു വിളിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പരാതി നല്‍കിയവരുടെ പക്കല്‍നിന്നു ലഭിച്ച ഫോണ്‍ നമ്പരിലാണു വിളിച്ചത്. ഫോണ്‍ എടുത്തതു നീനുവിന്റെ പിതാവ് ചാക്കോ ആയിരുന്നു. ഫോണ്‍ വയ്ക്കുന്നതിനു മുമ്പ് എല്ലാം കുഴപ്പമായി, പെട്ടെന്നു മാറണം എന്നു ചാക്കോ വീട്ടിലുള്ളവരോടു പറയുന്നതു ബിജു കേട്ടു.
ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടു പോകാന്‍ സാനുവും സംഘവും വന്ന വണ്ടി പട്രോളിങ് വേളയില്‍ എഎസ്‌ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്‌പോര്‍ട്ടും നോക്കി. ഇതിലെ വിലാസവും രാവിലെ ഫോണ്‍ വിളിച്ച ചാക്കോയുടെ വിലാസവും ഒന്നാണെന്നു തിരിച്ചറിഞ്ഞെങ്കിലും ബിജു നടപടികളൊന്നും എടുത്തില്ലെന്നു പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പകരം പ്രതികളില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular