കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധത;മാപ്പ് പറയില്ലെന്നും രമ്യാ നമ്പീശന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശമില്ലെന്ന് നടി രമ്യാ നമ്പീശന്‍. മാപ്പ് പറയില്ലെന്നും താരം പറഞ്ഞു. കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധതയുണ്ട്. എല്ലാം സഹിച്ചാല്‍ മാത്രമെ ‘അമ്മ’യ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെപിഎസി ലളിതയുടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ സങ്കടപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു.
‘അമ്മ’ സംഘടന ആരുടെ കൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. ഇങ്ങനെ ഒരു നിലപാട് കൈക്കൊള്ളാന്‍ എങ്ങനെ കഴിഞ്ഞു എന്നതും എന്നെ അത്ഭുതപ്പെടുത്തി. WCC പുരുഷവിരുദ്ധവും ‘അമ്മ’ വിരുദ്ധവും ആണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഈ സംഘടനക്ക് അങ്ങനെ ഒരു ലക്ഷ്യമില്ല. എല്ലാവരും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ആവശ്യമായ സമയത്ത് പ്രതികരിക്കേണ്ടേയെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.
WCC എന്ന സംഘടന സിനിമാ മേഖലയെയും മറ്റ് സംഘടനകളെയും തകര്‍ക്കാന്‍ വേണ്ടി രൂപംകൊണ്ടതാണെന്നും ഉള്ള പ്രചരണങ്ങള്‍ മനപ്പൂര്‍വമാണ്. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് പൊതുവെയുള്ള രീതി. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ അതിന്റെ തെളിവാണ്. ആ അക്രമങ്ങള്‍ പെയ്ഡാണ് എന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. സിനിമാ വ്യവസായത്തില്‍ ശുദ്ധീകരണം വേണമെന്നും ഉറച്ചു വിശ്വസിക്കുന്നു.
നേരത്തെ കെപിഎസി ലളിതയോടൊപ്പം ചേര്‍ന്ന് സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡബ്യൂസിസിക്കെതിരെയും അതിലെ അംഗങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതികരണങ്ങള്‍ ജനവികാരം തന്നെയാണെന്നാണ് സിദ്ദിഖ് പറഞ്ഞത്.
അതേസമയം നടന്‍ സിദ്ദീഖും കെപിഎസി ലളിതയും പറഞ്ഞത് പൂര്‍ണമായി അമ്മയുടെ അഭിപ്രായമാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അത് നേതൃത്വവുമായി ആലോചിച്ച് ചെയ്തതാണ്. നടന്‍ ജഗദീഷ് നല്‍കിയ വാര്‍ത്താക്കുറിപ്പ് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുതിര്‍ന്ന നടന്‍ എന്ന നിലയിലും ട്രഷറര്‍ എന്ന നിലയിലും അദ്ദേഹത്തിന് അതിന് അവകാശമുണ്ട്.
പ്രസ്താവനകളുടെ വരികള്‍ക്കിടയില്‍ വായിച്ച് അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്താന്‍ ശ്രമിക്കേണ്ടെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ തത്കാലം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രസിഡന്റ് മോഹന്‍ലാലിനെ വായിച്ച് കേള്‍പ്പിച്ച ശേഷം അദ്ദേഹത്തിന്റെ അംഗീകാരത്തോടെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയതെന്നാണ് ജഗദീഷ് വിശദീകരിച്ചത്. എല്ലാ നിര്‍വാഹക സമിതി അംഗങ്ങള്‍ക്കും വാര്‍ത്താക്കുറിപ്പ് വാട്‌സാപ്പിലൂടെ അയച്ച് കൊടുത്തിരുന്നതായും ജഗദീഷ് പറഞ്ഞു.
ഡബ്ല്യൂസിസിയോടുള്ള സമീപനത്തില്‍ അമ്മയില്‍ ഭിന്നത; ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് തള്ളിയ സിദ്ദിഖിനെതിരെ ജഗദീഷ്
ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കാണിച്ച് ഔദ്യോഗിക വ്യക്താവ് എന്ന നിലയില്‍ ട്രഷറര്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെ നിരാകരിച്ചാണ് സംഘടനാ സെക്രട്ടറി എന്ന നിലയില്‍ ഇന്നലെ സിദ്ദീഖ് രംഗത്ത് വന്നത്.

ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പിനെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗികമായി വാര്‍ത്താസമ്മേളനം നടത്താന്‍ ഭാരവാഹികള്‍ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നുമായിരുന്നു സിദ്ദീഖ് വ്യക്തമാക്കിയത്. ജഗദീഷിന്റെയോ, സിദ്ദീഖിന്റെയോ ഇതിലേതാണ് അമ്മയുടെ ഔദ്യോഗിക നിലപാടെന്ന് ചോദിച്ച് ഡബ്ല്യുസിസി അംഗം പാര്‍വതിയും രംഗത്ത് വന്നിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular