സ്ത്രീകളെ ഇറക്കി തിരിച്ചടിക്കാന്‍ സിപിഎം നീക്കം; പ്രതിരോധ സമരത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരോട് പങ്കെടുക്കാന്‍ കര്‍ശന നിര്‍ദേശം

പത്തനംതിട്ട: ശബരിമല വിധിക്കെതിരെ അയ്യപ്പ സേവാസംഘവും ഹിന്ദു സംഘടനകളും നടത്തുന്ന സമരത്തെ പ്രതിരോധിക്കാന്‍ പുതിയ നീക്കവുമായി സിപിഎം. നിലയ്ക്കലില്‍ കുടില്‍ കെട്ടിയുള്ള രാപകല്‍ സമരത്തെ സ്ത്രീകളെ മുന്‍നിര്‍ത്തി പ്രതിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശവിഷയത്തില്‍ ഹിന്ദുസംഘടനകളുടെ സമരങ്ങളില്‍ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ട ജില്ലയില്‍ തുടക്കമിടുന്ന വനിതാസംഗമം മറ്റ് ജില്ലകളിലും നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരോട് വനിതാ സംഗമത്തില്‍ പങ്കെടുക്കാന്‍ സി.പി.എം നിര്‍ദ്ദേശം നല്‍കി.

പന്തളം കോട്ടാരം നടത്തിയ നാമജപ ഘോഷയാത്രയിലും തുടര്‍ന്ന് ഹിന്ദുസംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളിലുമെല്ലാം വനിതാപങ്കാളിത്തം സജീവമായിരുന്നു. സ്ത്രീകളെ മുന്‍നിര്‍ത്തി ശബരിമലവിഷയം ഹിന്ദുസംഘടനകള്‍ കെടാതെ നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് സി.പി.എം വനിതാസംഗമത്തിലൂടെ പ്രതിരോധത്തിനൊരുങ്ങുന്നത്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാസംഗമം സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനംചെയ്യും. മറ്റ് ജില്ലകളിലും ജനാധിപത്യമഹിളാ അസോസിയേഷനെ മുന്‍നിര്‍ത്തി സി.പി.എം വനിതാസംഗമത്തിലൂടെ പ്രതിരോധത്തിന് ശ്രമിക്കും.

ജില്ലയില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലെ കുടുംബശ്രി പ്രവര്‍ത്തകരോട് വനിതാസംഗമത്തില്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ പലയിടങ്ങളിലും ശബരിമല വിഷയത്തില്‍ സ്ത്രികള്‍ തന്നെ സമരത്തിന് മുന്നിട്ടിറങ്ങിയതോടെയാണ് സി.പി.എം പ്രതിസന്ധിയിലായത്. തുല്യനീതി മുദ്രാവാക്യമുയര്‍ത്തിയാണ് സി.പി.എം. പ്രതിരോധ ശ്രമം.

നിലയ്ക്കലില്‍ പര്‍ണശാല കെട്ടി ശരണം വിളികളുമായാണ് സമരം തുടരുന്നത്. പന്തളം കൊട്ടാരത്തിന്റെയും വിവിധ ഹിന്ദു സംഘടനകളുടെയും പിന്തുണയും സമരത്തിനുണ്ട്. ആദിവാസികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള രാപ്പകല്‍ സമരമാണ് നിലയ്ക്കലില്‍ നടക്കുന്നത്. പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍ ഇന്നലെ സമരവേദിയിലെത്തി പിന്തുണ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് നാമജപ ഘോഷയാത്ര നടക്കും.

Similar Articles

Comments

Advertismentspot_img

Most Popular