തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആചാര അനുഷ്ഠാനങ്ങള്‍ മനസിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലാണു വിധി. ജനങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തിന്മേലുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ളതാണു വിധി. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു മുന്‍പു തന്നെ ശബരിമലയില്‍ ആചാരങ്ങള്‍ നിലനിന്നിരുന്നു. അതു സംരക്ഷിക്കപ്പെടണം.

ക്ഷേത്രത്തിന്റെ ആരാധന എങ്ങനെ വേണമെന്ന് ഒരു ഭരണഘടനയിലും എഴുതിവച്ചിട്ടില്ല. അതു നിശ്ചയിക്കാനുള്ള അവകാശം ക്ഷേത്ര തന്ത്രിക്കും ആചാര്യന്‍മാര്‍ക്കുമാണ്. ശബരിമല വിവിധ മതസ്ഥരുടെ ആരാധനാ കേന്ദ്രമാണ്. ഈ വിഷയത്തില്‍ ഭക്തര്‍ക്കുള്ള പ്രതിഷേധം കാണാതെ പോകരുത്. ചട്ടം 3(ബി) റദ്ദാക്കിയത് സ്ത്രീകളെയും അവരുടെ വിശ്വാസത്തെയും അവഹേളിക്കലാണ്. ആര്‍എസ്എസിന് മറ്റ് അജണ്ടകളുള്ളതുകൊണ്ടാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നതും ശിവസേന ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular