കേരളത്തിലെ എംപി, എംഎല്‍എമാരില്‍ എട്ടുപേര്‍ കുറ്റക്കാര്‍; എണ്ണം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കുറ്റവാളികളായിട്ടുള്ള ജനപ്രതിനിധികളുടെ നിരക്കു കുറവാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കേരളത്തില്‍ എട്ടുപേരാണ് കുറ്റക്കാരായിട്ടുള്ളത്. ക്രിമിനല്‍ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ആകെ എണ്ണത്തിന്റെ 6.35% മാത്രമാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണു കേന്ദ്രം കണക്കെടുത്തത്. 598 കേസുകളില്‍ 38 എണ്ണത്തില്‍ മാത്രമേ ജനപ്രതിനിധികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയുള്ളൂ. ബാക്കി 560 കേസുകളിലും ജനപ്രതിനിധികളെ വെറുതെവിട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെയാണു കേന്ദ്രം ഈ കണക്കുകകള്‍ സമര്‍പ്പിച്ചത്.

കേരളത്തില്‍ എട്ടുപേരെ കുറ്റക്കാരായി കണ്ടെത്തിയപ്പോള്‍, 147 കേസുകളില്‍ ജനപ്രതിനിധികളെ വെറുതെവിട്ടു. 178 കേസുകളാണു പ്രത്യേക കോടതികളിലേക്കു മാറ്റിയത്. എംപി, എംഎല്‍എ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ ഏറ്റവുമധികം കാലതാമസമുണ്ടാകുന്നത്. ബിഹാറിലാണ്. ആരെയും കുറ്റക്കാരായി കണ്ടെത്തിയില്ലെങ്കിലും ബിഹാറില്‍ 48 കേസുകളില്‍ നേതാക്കളെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

തമിഴ്‌നാട് (68), ഗുജറാത്ത് (42), ഉത്തര്‍പ്രദേശ് (29), മധ്യപ്രദേശ് (28) തുടങ്ങിയവയാണു ജനപ്രതിനികളെ കുറ്റവിമുക്തരാക്കുന്നതില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍. 11 സംസ്ഥാനങ്ങളിലായി നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുന്ന 2466 ക്രിമിനല്‍ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കാന്‍ 12 പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായും കേന്ദ്രം അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular