ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം,കൃഷി പുനരുദ്ധാരണത്തിനായി 10 ലക്ഷം പലിശരഹിത വായ്പകളെന്ന് പിണറായി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 2287 ആയി കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനമൊട്ടുക്കും ക്യാമ്പുകളിലായി 8,69,224 ആളുകളുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കും. ഇത് ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 8 മുതല്‍ 265 പേര്‍ മരിച്ചിട്ടുണ്ട്. 7000ഓളം വീടുകള്‍ പൂര്‍ണമായും നശിച്ചു. 50,000ഓളം വീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്. പ്രളയത്തില്‍ വീടുകളുടെ ദുരവസ്ഥ മൊബൈല്‍ ആപ്പ് വഴി ശേഖരിക്കും. നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി സഹായത്തിന് അപേക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളത്തില്‍ മുങ്ങിയ 31 ശതമാനം വീടുകളും വൃത്തിയാക്കി. വീടുകള്‍ ശുചീകരിക്കുന്നത് ഇനിയും തുടരും. മാലിന്യങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ കരുതല്‍ സ്വീകരിക്കണം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കി മാലിന്യം നീക്കം ചെയ്യണം. രക്ഷാപ്രവര്‍ത്തനം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. അഴുകുന്ന മാലിന്യങ്ങള്‍ സ്വന്തം സ്ഥലത്ത് സംസ്‌കരിക്കണം. അഴുകാത്തവ ക്ലീന്‍ കേരള കമ്പനി വഴി ശേഖരിക്കും.

23.36 ലക്ഷം വൈദ്യുതിക കണക്ഷനുകള്‍ ശരിയാക്കിയിട്ടുണ്ട്. വ്യവസായം, കൃഷി പുനരുദ്ധാരണത്തിനായി 10 ലക്ഷം പലിശരഹിത വായ്പകള്‍ നല്‍കും. ദുരിതാശ്വാസ നിധിയിലൂടെ ഇതുവരെ 535 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളുണ്ടാകും. യുഎഇ സഹായത്തില്‍ അവ്യക്തതയില്ല, യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയോട് ഇക്കാര്യം നേരിട്ട് സംസാരിച്ചിട്ടുണ്ട്. പണം സ്വീകരിക്കണമോ എന്നത് നമ്മുടെ രാജ്യത്തിന്റെ നേതൃത്വം ആണ് തീരുമാനിക്കേണ്ടത്. സ്വീകരിക്കും എന്ന് തന്നെയാണ് നമ്മള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular