മലയാളി ബാലതാരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല പോസ്റ്റ്; ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട്: മലയാളി ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്ററുകളുണ്ടാക്കിയ ഫെയ്സ്ബുക്ക് പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. മലയാള ടിവി ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ ഉണ്ടാക്കി ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് വോട്ടിങ് നടത്തിയിരുന്നു. ഈ പേജുകളുടെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

താരങ്ങളുടെ പേജിലും വിവിധ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വീഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. സംഭവത്തില്‍ മൂന്നു ജില്ലകളിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയോടെ പൊലീസിനു കൈമാറി.

മൂന്ന് ജില്ലയിലായി മൂന്ന് ബാലതാരങ്ങള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയിലും അന്വേഷണം തുടങ്ങി. പ്രമുഖനടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ബാലതാരങ്ങളുടെ ചിത്രം പ്രചരിപ്പിച്ച പേജിലുണ്ട്. ഏതാനും മാസം മുന്‍പ് പൊലീസ് ഇടപെട്ട് പൂട്ടിയ ഫെയ്സ്ബുക്ക് പേജുകളെക്കുറിച്ചുള്ള ചര്‍ച്ചകളും പേജില്‍ നടന്നിട്ടുണ്ട്. പീഡോഫീലിയയെ പിന്തുണയ്ക്കുന്നവരും ഫെയ്സ്ബുക്ക് പേജിന് പിന്നിലുണ്ടെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular