കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത്; മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

ഫേസ്ബുക്ക് ഡാറ്റ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച എസ്.എസ്.എല്‍.സി പരീക്ഷ ചോര്‍ച്ച, തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച, സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്നാണ് മോദി സ്വയം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഈ വിശേഷം എടുത്തുപറഞ്ഞായിരുന്നു ട്വിറ്ററില്‍ രാഹുലിന്റെ പരിഹാസം. കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അജിത് മാളവ്യ പുറത്ത് വിട്ടത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച വാര്‍ത്തയും പുറത്ത് വന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയും പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷയുമായിരുന്നു റദ്ദാക്കിയത്.

പരീക്ഷാച്ചൂട് കഴിഞ്ഞ് വേനലവധി ആഘോഷിക്കുന്നതിന് പകരം വീണ്ടും പഠനത്തിലേക്ക് മടങ്ങേണ്ട ഗതികേടിലാണ് സിബിഎസ്ഇ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലേയും വിദ്യാര്‍ഥികള്‍. ആരോ ചെയ്ത കുറ്റത്തിന് ഞങ്ങളെന്ത് പിഴച്ചുവെന്നാണ് ഇവരുടെ ചോദ്യം.

പരീക്ഷാപേടിക്ക് പുറമെ ബോര്‍ഡ് പരീക്ഷയ്ക്കായി മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച മുന്നൊരുക്കം പാഴായിപ്പോയതിന്റെ സങ്കടവും കുട്ടികള്‍ മറച്ചുവച്ചില്ല. പരീക്ഷ കഴിഞ്ഞാലുടന്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് പോകണമെന്ന കുട്ടികളുടെ മോഹവും ഇതോടെ അവതാളത്തിലായി.

റദ്ദാക്കിയ പരീക്ഷകള്‍ എന്ന് നടത്തുമെന്ന് ഒരാഴ്ച്ചയ്ക്കകം വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular