കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സി.പി.ഐ.എം കത്തിച്ചു; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സിപിഐഎം കത്തിച്ചു. സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദേശീയപാത ബൈപ്പാസിനായി ഭൂമി അളക്കുന്നതിനിടെ വയല്‍ക്കിളികളുടെ സമരം ശക്തമായതോടെയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ദേശീയപാതാ ബൈപ്പാസിനായി കീഴാറ്റൂര്‍ വയല്‍ അളക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികള്‍ ആത്മഹത്യ ഭീഷണി മുഴക്കി രംഗത്തെത്തിയിരിന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ച് വയലിനു തീയിട്ട് തീയിലേക്ക് ചാടാന്‍ തയാറായി നില്‍ക്കുകയായിരിന്നു വയല്‍ക്കിളി കൂട്ടായ്മ സമര നേതാവ് സുരേഷ് കീഴാറ്റൂരും പ്രവര്‍ത്തകരും.

രാവിലെ വയലിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ തീയിട്ടിരുന്നു. ഇതിനു സമീപത്താണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചിരിരുന്നത്. ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന് 50 ഉടമകള്‍ സമ്മതപത്രം നല്‍കിയതായി കഴിഞ്ഞ ദിവസം സിപിഐഎം അറിയിച്ചിരുന്നു.

ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരമായി വന്‍ തുക വാഗ്ദാനം ചെയ്ത് സമരം പൊളിക്കാന്‍ സിപിഐഎം നേരിട്ട് രംഗത്ത് ഇറങ്ങിയതോടെയാണ് സമരം കൂടുതല്‍ ശക്തമായത്. ബൈപ്പാസ് പദ്ധതി പ്രദേശത്തെ 58 പേരില്‍ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം എംഎല്‍എ ജെയിംസ് മാത്യുവിന് കൈമാറിയെന്നാണ് സിപിഐഎം അവകാശപ്പെടുന്നത്. സെന്റിന് 1500 രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് വന്‍തുക ഓഫര്‍ ചെയ്താണ് സമരം അട്ടിമറിക്കാനുളള നീക്കം നടത്തിയതെന്ന് ആരോപണമുണ്ട്.

നിലവില്‍ ഒരു സെന്റ് വയല്‍ ഏറ്റെടുക്കുന്നതിന് 4.16 ലക്ഷം രൂപയാണ് സ്ഥല ഉടമകള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസം ഓഫീസ് അവധിയായിട്ടും തളിപ്പറമ്പ് തഹസില്‍ദാറേയും മറ്റ് ഉദ്യോഗസ്ഥരേയും ജില്ലാ കലക്ടര്‍ അടിയന്തരമായി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് താലൂക്ക് ഓഫീസില്‍ സ്ഥലം കൈമാറ്റ സമ്മതപത്രം കൈമാറല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇനി സജീവമായ വയല്‍ക്കിളി സംഘാംഗങ്ങളുടെ സ്ഥലം മാത്രമാണ് ലഭിക്കാനുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular