ഗാന്ധിജിയുടെ കയ്യൊപ്പുള്ള ചിത്രം അമേരിക്കയില്‍ ലേലത്തില്‍ വിറ്റത് 27 ലക്ഷം രൂപയ്ക്ക്!!!

വാഷിംഗ്ടണ്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രം അമേരിക്കയില്‍ ലേലത്തില്‍ വിറ്റുപോയത് 41,806 ഡോളറിന്(27 ലക്ഷം രൂപ ). 1931 സെപ്റ്റംബറില്‍ ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍വെച്ച് മദന്‍ മോഹന്‍ മാളവ്യയോടൊപ്പം ഗാന്ധി നടക്കുന്ന ചിത്രമാണ് ലേലത്തില്‍ വിറ്റത്. ഫൗണ്ടന്‍ പേനകൊണ്ടാണ് ‘എം.കെ. ഗാന്ധി’ എന്ന് അദ്ദേഹം ഇതില്‍ ഒപ്പിട്ടിട്ടുള്ളത്. വലംകൈയിലെ തള്ളവിരലിന് വേദനയുള്ളതിനാല്‍ ഇടംകൈ കൊണ്ടാണ് ഗാന്ധി ചിത്രത്തില്‍ ഒപ്പുചാര്‍ത്തിയിട്ടുള്ളത്.

1930-32 കാലയളവിലായിരുന്നു മൂന്നു ഭാഗങ്ങളുള്ള വട്ടമേശ സമ്മേളനം ലണ്ടനില്‍ സംഘടിപ്പിച്ചത്. രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തത്. 1931 ആഗസ്റ്റ് എട്ടിനും ഡിസംബര്‍ 19നും ഇടക്കാണ് ചിത്രം എടുത്തിട്ടുള്ളതെന്ന് ബോസ്റ്റണില്‍ നടന്ന ലേലത്തിന്റെ സംഘാടകര്‍ ആര്‍.ആര്‍. ഓക്ഷന്‍സ് ആര്‍.ആര്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബോബി ലിവിങ്‌സ്റ്റണ്‍ പറഞ്ഞു.

ബോസ്റ്റണ്‍ ആസ്ഥാനമാക്കിയ ആര്‍ആര്‍ ഓക്ഷന്‍ കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴുവരെയായിരുന്നു ലേലം.

19-ാം നൂറ്റാണ്ടില്‍ കാള്‍ മാക്‌സ് എഴുതിയ കത്ത് 53,509 ഡോളറിന് വിറ്റു പോയി. ലണ്ടനില്‍ നിന്ന് ഇംഗ്ലീഷ് എഡിറ്റര്‍ കൊലെറ്റ് ഡോബ്‌സണിന് അയച്ച കത്താണിത്. 1903ല്‍ ലിയോ ടോള്‍സ്റ്റോയി എഴുതിയ കത്ത് 13 ലക്ഷത്തിനും ലേലത്തില്‍ പോയി.

Similar Articles

Comments

Advertismentspot_img

Most Popular