മോദിയുടെ കൂടെ വിദേശപര്യടനത്തിന് പോകുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണം; പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യവിവരാവകാശ കമ്മീഷ്ണറുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വിദേശപര്യടനങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം പോകുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥുറിന്റെ നിര്‍ദേശം. ‘ദേശ സുരക്ഷ’യുടെ പേരില്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കമ്മീഷന്റെ നിര്‍ദ്ദേശം.

അതേ സമയം പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ പുറത്തുവിടുന്നത് കമ്മീഷന്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

വിവരാവകാശ പ്രവര്‍ത്തകരായ നീരജ് ശര്‍മ്മ, അയൂബ് അലി എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്റെ ഇടപെടല്‍. ആര്‍.ടി.ഐ ആക്ടിന്റെ 8 (1)(മ) വകുപ്പ് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത് നിഷേധിക്കുകയായിരുന്നു.

നേരത്തെ മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഈ വിവരങ്ങള്‍ ലഭ്യമായിരുന്നെന്ന് നിരജ് ശര്‍മ്മ പറഞ്ഞു. മോദിയ്ക്കൊപ്പം സഞ്ചരിച്ച സംരഭകരുടെ വിവരങ്ങളാണ് നീരജ് ശര്‍മ്മ ആവശ്യപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെയും വീട്ടിലെയും ചിലവുകള്‍ പ്രധാനമന്ത്രിയെ കാണാനുള്ള നടപടിക്രമങ്ങള്‍, പ്രധാനമന്ത്രിയുടെ മീറ്റിങ് വിവരങ്ങള്‍ തുടങ്ങിയവയായിരുന്നു അയൂബ് അലി തേടിയിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular