മഹാന്മാരുടെ അടിവസ്ത്രം തിരഞ്ഞ് സമയം കളയാതെ സ്വന്തം നേതക്കന്മാരുടെ വെള്ളപൂശിയ മേല്‍ക്കുപ്പായത്തിനുള്ളിലെ ഫാസിസ്റ്റ് മനോഭാവം മാറ്റാന്‍ ശ്രമിക്കൂ… യൂത്ത്കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ആന്‍ഡേഴ്‌സണ്‍ എന്ന യുവാവിനെ തല്ലിച്ചതച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു.

ഫാസിസം എന്ന വാക്ക് ഇടത് പക്ഷം പറയുമ്പോള്‍ അത് മനസ്സിലാക്കാമെന്നും എന്നാല്‍ ഇന്ദിരയുടെ അനുയായികള്‍ അതുപറയുംമ്പോള്‍ ചിരിയാണു വരികയെന്നും ജോയ് മാത്യു പറയുന്നു.

ഫാസിസം വന്നേ എന്നും പറഞ്ഞ് ഒരു പോത്തിനെ നടുറോട്ടിലിട്ട് അറുത്ത് മുറിച്ച് ശാപ്പിട്ടവര്‍ ഇപ്പോഴിതാ ആന്‍ഡേഴ്‌സണ്‍ എന്ന യുവാവിനെ വാരിയെല്ലും കഴുത്തും തല്ലിപ്പൊട്ടിച്ചിരിക്കുന്നെന്നും അയാള്‍ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങള്‍ ചോദിച്ചു എന്നതാണ് അതിന്റെ കാരണമെന്നും ജോയ് മാത്യു പറയുന്നു.

ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുകയൊ ഓടിയൊളിക്കുകയോ ചേയ്യുന്ന അവസ്ഥ ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ച് ഒരു ദുരന്തമാണ്. അതിന്റെ പ്രതികാരം തീര്‍ക്കുന്നത് പോത്തിനെ അറുത്ത് മുറിക്കുന്നപോലെ ഒരു പാവം ചെറുപ്പക്കാരനെ തല്ലിച്ചതച്ചാണോ എന്നും ജോയ് മാത്യു ചോദിക്കുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് ഘോര ഘോരം നിലവിളിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിലെ ബുദ്ധിജീവികളായ വിഷ്ണുനാഥന്മാര്‍ക്കും ഷാഫിമാര്‍ക്കും ബല്‍റാമുമാര്‍ക്കും ഇക്കാര്യത്തില്‍ എന്ത് പറയാനുണ്ട്?

ചരിത്രത്തെ മാറ്റിമറിച്ച മഹാന്മാരുടെ അടിവസ്ത്രം തിരഞ്ഞ് സമയം കളയുന്നതിനുപകരം സ്വന്തം നേതാക്കന്മാരെയും അവരുടെ അനുയായികളായ പോത്തറപ്പന്മാരുടേയും വെള്ളപൂശിയ മേല്‍ക്കുപ്പായത്തിനുള്ളിലെ ഫാസിസ്റ്റ് മനോഭാവം മാറ്റാന്‍ പറയുക. ഇല്ലെങ്കില്‍ ബലറാമന്മാര്‍ക്ക് മാത്രമല്ല വെള്ളതേച്ച പലര്‍ക്കും ആവിഷ്‌കാരം വെറും ആവി മാത്രമായി ഒതുക്കേണ്ടിവരുമെന്നും ജോയ് മാത്യു പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫാസിസം എന്ന വാക്ക് ഇടത് പക്ഷം പറയുബോള്‍ അത് മനസ്സിലാക്കാം.
എന്നാല്‍ ഇന്ദിരയുടെ അനുയായികള്‍ അതുപറയുംബോള്‍ ചിരിയാണു വരിക.
അപ്പോഴാണു ഫാസിസം വന്നേ എന്നും
പറഞ്ഞ് ഒരു
പോത്തിനെ നടുറോട്ടിലിട്ട് അറുത്ത് മുറിച്ച് ശാപ്പിട്ടത്
ഇപ്പോഴിതാ ആന്‍ഡേഴ്‌സണ്‍ എന്ന യുവാവിനെ വാരിയെല്ലും
കഴുത്തും തല്ലിപ്പൊട്ടിച്ചിരിക്കുന്നു-
കാരണം അയാള്‍
പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങള്‍ ചോദിച്ചു എന്നതാണ്.
സ്വന്തം സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി 770 ദിവസമായി സെക്രട്ടറിയേറ്റ് പടീക്കല്‍ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയതായിരുന്നു ആന്‍ഡേഴ്‌സണ്‍ എന്ന യൂത്ത് കോണ്‍ഗ്രസ്സുകാരന്‍-)
ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍
പകച്ചു നില്‍ക്കുകയൊ ഓടിയൊളിക്കുകയോ ചേയ്യുന്ന അവസ്ഥ ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ച് ഒരു ദുരന്തമാണ്.
അതിന്റെ പ്രതികാരം തീര്‍ക്കുന്നത്
പോത്തിനെ അറുത്ത് മുറിക്കുന്നപോലെ ഒരു പാവം ചെറുപ്പക്കാരനെ തല്ലിച്ചതച്ചാണോ?
(മനുഷ്യനായത്‌കൊണ്ട് അറുത്ത് തിന്നാന്‍
പറ്റിയില്ല ; ഭാഗ്യം)
ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് ഘോരം ഘോരം നിലവിളിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിലെ ബുദ്ധിജീവികളായ
വിഷ്ണുനാഥന്മാര്‍ക്കും ഷാഫിമാര്‍ക്കും
ബല്‍റാമുമാര്‍ക്കും ഇക്കാര്യത്തില്‍ എന്ത് പറയാനുണ്ട്?
ചരിത്രത്തെ മാറ്റിമറിച്ച മഹാന്മാരുടെ
അടിവസ്ത്രം തിരഞ്ഞ് സമയം കളയുന്നതിനുപകരം
സ്വന്തം നേതാക്കന്മാരെയും അവരുടെ അനുയായികളായ
പോത്തറപ്പന്മാരുടേയും വെള്ളപൂശിയ മേല്‍ക്കുപ്പായത്തിനുള്ളിലെ ഫാസിസ്റ്റ് മനോഭാവം മാറ്റാന്‍ പറയുക-
ഇല്ലെങ്കില്‍ ബലറാമന്മാര്‍ക്ക് മാത്രമല്ല വെള്ളതേച്ച പലര്‍ക്കും ആവിഷ്‌കാരം വെറും ആവി മാത്രമായി ഒതുക്കേണ്ടിവരും.
പോത്ത് അറവുകാര്‍ ചെയ്ത തെറ്റിനു
ആന്‍ഡേഴ്‌സനോട് മാപ്പ് പറയാനുള്ള അന്തസ്സെങ്കിലും യൂത്ത് കോണ്‍ഗ്രസ്സിലെ ബുദ്ധിജീവികള്‍ മാത്രുക കാണിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular