കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ ‘വിധി’ ഇന്നറിയാം; വധിപറയുന്നത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. കാലിത്തീറ്റ കുംഭകോണത്തില്‍ ആറ് കേസുകളിലാണ് ലാലു പ്രസാദ് യാദവ് പ്രതിയായിട്ടുള്ളത്. അതില്‍ രണ്ടാമത്തെ കേസിലാണ് ശിക്ഷ വിധിക്കേണ്ടത്. ലാലു ഉള്‍പ്പെടെ 5 പേരുടെ ശിക്ഷയാണ് ഇന്ന് വിധിക്കുക.

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളായതിനാല്‍ ലാലുവിന് ഏഴുവര്‍ഷംവരെ ശിക്ഷ കിട്ടിയേക്കും. മൂന്ന് വര്‍ഷത്തില്‍ താഴെയാണ് ശിക്ഷയെങ്കില്‍ വിചാരണക്കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാം. കാലിത്തീറ്റ വിതരണത്തിനായി ട്രഷറിയില്‍ നിന്ന് വ്യാജ രേഖകള്‍ ഹാജരാക്കി 85 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് കോടതി ശിക്ഷ വിധിക്കുക. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ലാലു ഉള്‍പ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 2013ല്‍ സമാനമായ കേസില്‍ ലാലുവിന് അഞ്ചുവര്‍ഷം തടവും 25 ലക്ഷം പിഴയും വിധിച്ചിരുന്നെങ്കിലും രണ്ടരമാസം ജയിലില്‍ കിടന്ന ലാലുപ്രസാദ്, സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് പുറത്തിറങ്ങുകയായിരുന്നു.

ലാലുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പരമാവധി കുറഞ്ഞ ശിക്ഷയ്ക്കായി വാദിക്കുമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. നിലവില്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലുപ്രസാദ് യാദവ്. 199194 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്. ലാലുപ്രസാദ്, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്.

ലാലുവിനെതിരെയുള്ള കോടതി വിധിയ്ക്ക് ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് സിബിഐ കോടതി ജഡ്ജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഡിസംബര്‍ 23 നാണ് ലാലു ഉള്‍പ്പെടെ 16 പേരെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസില്‍ മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്. 11 പേര്‍ വിചാരണക്കാലയിളവിനിടെ മരണപ്പെട്ടിരുന്നു. ഒരാള്‍ കുറ്റം സമ്മതിച്ച് മാപ്പ് സാക്ഷിയായിരുന്നു. നേരത്തെ ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 1995-1996 കാലയളവില്‍ വ്യാജബില്ലുകള്‍ ഹാജരാക്കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി രൂപ പിന്‍വലിക്കപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ഈ സമയത്ത് ബിഹാറിന്റെ മുഖ്യമന്ത്രി, ധനമന്ത്രി സ്ഥാനങ്ങള്‍ വഹിക്കുകയായിരുന്നു ലാലു.

അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ ഫയലില്‍ നടപടി സ്വീകരിക്കുന്നതിന് ലാലു പ്രസാദ് മനഃപ്പൂര്‍വം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്. ലാലുവിന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നെന്നും എന്നാല്‍ നടപടി വൈകിപ്പിച്ച് അദ്ദേഹം അഴിമതിക്ക് കൂട്ട് നില്‍ക്കുകയായിരുന്നു എന്നുമായിരുന്നു സിബിഐ ആരോപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular