ഫോണ്‍കെണി കേസില്‍ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: വിവാദമായ ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചതാണ് ശശീന്ദ്രന് തിരിച്ചടിയായിരിക്കുന്നത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിനു തൊട്ടുമുന്‍പാണ് നീക്കം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു. എന്താണ് കോടതിയില്‍ നടന്നതെന്ന് അറിയില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ആരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. മന്ത്രിസ്ഥാനവും ഹര്‍ജി പിന്‍വലിക്കലും തമ്മില്‍ ബന്ധമില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കേസ് ഒത്തുതീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള ശശീന്ദ്രന്റെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയാകും. കേസ് റദ്ദായാല്‍ ഉടന്‍ എല്‍ഡിഎഫിനെ സമീപിക്കാനായിരുന്നു എന്‍സിപിയുടെ തീരുമാനം.വാദിയും പ്രതിയും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ വിചാരണ വേളയില്‍ കേസു തന്നെ നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാരെടുത്തിരുന്ന നിലപാട്.

കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടിരുന്നത്. മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ 2016 നവംബര്‍ എട്ടിനു ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണ് മന്ത്രിക്കെതിരായ പരാതി.

ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരാതിക്കാരി ഹര്‍ജി പിന്‍വലിച്ചതെന്ന് കരുതുന്നു. പരാതിക്കാരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാം എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി ഹര്‍ജി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കാനുള്ള പരാതിക്കാരിയുടെ നീക്കം.

Similar Articles

Comments

Advertismentspot_img

Most Popular