ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

മറഞ്ഞത് കേരള ബന്ധമുള്ള ബിഹാര്‍ നേതാവ്

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു.

ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാന്‍സര്‍ ബാധിതനാണെന്നും ആരോഗ്യനില മോശമായതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സുശീല്‍ കുമാര്‍ മോദി ഈ വര്‍ഷം ഏപ്രിലില്‍ വെളിപ്പെടുത്തിയിരുന്നു.

2005 മുതല്‍ 2013 വരെയും 2017 മുതല്‍ 2020 വരെയും ബീഹാറിന്റെ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായിരുന്നു അദ്ദേഹം. ആര്‍ എസ് എസിന്റെ ആജീവനാന്ത അംഗമായിരുന്നു. ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനായി അദ്ദേഹം 2011 ജൂലൈയില്‍ നിയമിതനായി

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തിയത്. 1973-ല്‍ അദ്ദേഹം പട്‌ന യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായി മാറിയ ലാലു പ്രസാദ് യാദവ് അക്കാലത്ത് യൂണിയന്റെ പ്രസിഡന്റായിരുന്നു. 1974-ല്‍ ബീഹാര്‍ പ്രദേശ് ഛത്ര (വിദ്യാര്‍ത്ഥി) സംഘര്‍ഷ് സമിതിയില്‍ അംഗമായി.

ബിജെപി പ്രസ്ഥാനത്തില്‍ ഭാഗമായും അടിയന്തരാവസ്ഥയിലും സുശില്‍ കുമാര്‍ മോദി അഞ്ച് തവണ അറസ്റ്റിലായി. മിസ നിയമത്തിന്റെ ഭരണഘടനാ സാധുതയെ അദ്ദേഹം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. അതിന്റെ ഫലമായി മിസ നിയമത്തിന്റെ 9-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി. അടിയന്തരാവസ്ഥക്കാലത്ത് 1975 ജൂണ്‍ 30-ന് അറസ്റ്റ് ചെയ്യപ്പെടുകയും 19 മാസം തുടര്‍ച്ചയായി ജയിലില്‍ കഴിയുകയും ചെയ്തു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം എബിവിപി സംസ്ഥാന സെക്രട്ടറിയായി നിയമിതനായി. 1977 മുതല്‍ 1986 വരെ എബിവിപിയുടെ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചു. എബിവിപിയില്‍ പ്രവര്‍ത്തിച്ച കാലത്ത് ബിഹാറിലും ഉത്തര്‍പ്രദേശിലും ഉറുദു രണ്ടാം ഭാഷയായി പ്രഖ്യാപിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. 1990 ആയപ്പോഴേക്കും സുശില്‍ കുമാര്‍ മോദി സജീവ രാഷ്ട്രീയത്തിലെത്തിയിരുന്നു.

പട്‌ന സെന്‍ട്രല്‍ അസംബ്ലിയില്‍ മത്സരിക്കുകയും ചെയ്തു. 1995ലും 2000-ലും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1990-ല്‍ ബിജെപി ബിഹാര്‍ നിയമസഭാകക്ഷി ചീഫ് വിപ്പായി. 1996 മുതല്‍ 2004 വരെ സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ലാലു പ്രസാദ് യാദവിനെതിരെ കാലിത്തീറ്റ കുംഭകോണം എന്നറിയപ്പെട്ട കേസ് പട്‌ന ഹൈക്കോടതിയില്‍ അദ്ദേഹം പൊതുതാല്‍പ്പര്യ ഹര്‍ജിയായി ഫയല്‍ ചെയ്തു.

ഭഗല്‍പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 2004-ല്‍ ലോക്‌സഭാംഗമായി. 2000-ല്‍ നിതീഷ് കുമാര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്നു മോദി. ജാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണത്തെ അദ്ദേഹം പിന്തുണച്ചു. 2005 ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തിലെത്തുകയും മോദി ബിഹാര്‍ ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തുടര്‍ന്ന് അദ്ദേഹം ലോക്‌സഭാംഗത്വം രാജിവെച്ച് ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി. അദ്ദേഹത്തിന് മറ്റ് നിരവധി വകുപ്പുകള്‍ക്കൊപ്പം ധനവകുപ്പും നല്‍കി. 2010 ലെ ബിഹാര്‍ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ വിജയത്തിനു ശേഷം അദ്ദേഹം ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി തുടര്‍ന്നു. 2005-ലെയും 2010-ലെയും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ മോദി മത്സരിച്ചില്ല.

2017ല്‍ ബിഹാറിലെ ജെഡിയു-ആര്‍ജെഡി മഹാസഖ്യ സര്‍ക്കാരിന്റെ പതനത്തിന് പിന്നിലെ പ്രധാന പങ്ക് സുശീല്‍ മോദിയായിരുന്നു. സുശീല്‍ കുമാര്‍ മോദി ഏകദേശം 11 വര്‍ഷത്തോളം നിതീഷ് കുമാറിന്റെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ബിഹാറിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇരുവരെയും രാമ-ലക്ഷ്മണന്‍മാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

2020 ഡിസംബര്‍ 8-ന് രാം വിലാസ് പാസ്വാന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുള്ള സീറ്റിലേക്ക് ബീഹാറില്‍ നിന്ന് രാജ്യസഭയിലേക്ക് അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിലും ലോക്‌സഭയിലും നിയമസഭയുടെ ഇരുസഭകളിലും അംഗമായ അപൂര്‍വം നേതാക്കളില്‍ ഒരാളായി അദ്ദേഹം മാറി.

കോട്ടയം പൊന്‍കുന്നം സ്വദേശി ജെസി ജോര്‍ജാണ് അദ്ദേഹത്തിന്റെ ഭാര്യ.

മൃതദേഹം പട്‌നയിലെ രാജേന്ദ്ര നഗര്‍ ഏരിയയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51