ലഹരിമരുന്ന് ഒളിപ്പിച്ച് ഷാർജയിൽ കുടുക്കിയ സംഭവം: നടി ക്രിസാൻ ജയിൽമോചിതയായി

മുംബൈ∙ ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ബുധനാഴ്ച ജയിൽമോചിതയായി. 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലേക്കു തിരിക്കും. ക്രിസാനിനെ കുടുക്കിയതാണെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആന്റണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ട്രോഫിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിമരുന്ന്. ഏപ്രിൽ ഒന്നിനാണ് ക്രിസാനിനെ ഷാർജയിലെ ജയിലിൽ അടച്ചത്. രാജ്യാന്തര വെബ്സീരീസിന്റെ ഒാഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നൽകുകയായിരുന്നു. ക്രിസാൻ ഷാർജ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികൾ ഷാർജ പൊലീസിൽ ലഹരിമരുന്നിനെക്കുറിച്ച് വിവരം നൽകുകയായിരുന്നു.

ആന്റണിക്ക് പെരേര കുടുംബവുമായുണ്ടായ പൂർവവൈരാഗ്യമാണ് ക്രിസാനിനെ കുടുക്കിയതിലേക്ക് എത്തിച്ചത്. ക്രിസാനിന്റെ അമ്മ പ്രേമില, സഹോദരൻ കെവിൻ എന്നിവരുമായി ആന്റണി പലവട്ടം വഴക്കുണ്ടാക്കിയിട്ടുണ്ട്.

ബോറിവാലിയിലെ ബേക്കറി ഉടമയാണ് ആന്റണി പോൾ. രവി ബാങ്കിൽ ജോലി ചെയ്യുന്നയാളാണ്. മേയ് രണ്ട് വരെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇത്തരം രീതിയിൽ മൂന്നുപേരെ കുടുക്കിയതായി ഇവർ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular