ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ​ഗാനങ്ങൾ ആലപിച്ചു.

1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്.

‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ​ഗാനത്തോടെ അവർ മലയാളത്തിലും ചുവടുറപ്പിച്ചു.

തെന്നിന്ത്യയിൽ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയെല്ലാം ​ഗാനങ്ങൾക്ക് അവർ ശബ്ദമേകി.

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular