ഡിജെ പാര്‍ട്ടികളില്‍ നടക്കുന്നത് അഴിഞ്ഞാട്ടം,സ്ത്രീസുരക്ഷ സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടുന്നു-സതീദേവി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയരീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സ്ത്രീകള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനം കഴിയുന്ന വിധത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതവേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നത് കേരളം പോലെ ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമായ കാര്യമല്ലെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ 19-കാരിയായ മോഡല്‍ കാറില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

‘നല്ലപരിചയമുള്ള ആളുകള്‍ ആയതുകൊണ്ടായിരിക്കണം യുവതി കാറില്‍ കയറിയത്. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നടക്കാന്‍ കഴിയുന്നില്ല എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. പോലീസ് വളരെ പെട്ടെന്ന് ഇടപെട്ടതില്‍ സന്തോഷമുണ്ട്. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും വണ്ടി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. യാത്രാസുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ നഗരങ്ങളിലും സി.സി.ടി.വി. ക്യാമറകള്‍ ആവശ്യമാണ്. പോലീസ് സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.’- പി. സതീദേവി പറഞ്ഞു.

സ്ത്രീയെ ഒറ്റയ്ക്ക് രാത്രി കണ്ടുകഴിഞ്ഞാല്‍ കേവലം ശരീരമായി കണുന്നു എന്ന വീക്ഷണഗതിയാണ് കേരളത്തില്‍ പരക്കെയുള്ളതെന്ന് അവര്‍ പറഞ്ഞു. കലാരംഗത്തുള്ള സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന അവസ്ഥ സമൂഹത്തിലെ തെറ്റായ വീക്ഷണഗതിയാണ്. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ പോലും ലജ്ജിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ സ്ത്രീയോടുള്ള വീക്ഷണം മാറിയേ തീരൂ. പോലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാവണം. പലയിടങ്ങളിലും സി.സി.ടി.വി. പ്രവര്‍ത്തനയോഗ്യമല്ലെന്നാണ് സംഭവങ്ങള്‍ നടന്നുകഴിയുമ്പോള്‍ മനസ്സിലാകുന്നതെന്നും അവര്‍ പറഞ്ഞു.

ഡി.ജെ. പാര്‍ട്ടികള്‍ അഴിഞ്ഞാട്ടത്തിന്റെ വേദികളാവുന്നുവെന്നും അവര്‍ ആരോപിച്ചു. ഡി.ജെ. പാര്‍ട്ടികളില്‍ ആണും പെണ്ണും ഒന്നിച്ചുചേര്‍ന്ന് മദ്യപിക്കുകയും തെറ്റായ തലങ്ങളിലേക്ക് പോകുന്നു. ഈ പെണ്‍കുട്ടിയുടെ കാര്യത്തിലും അത്തരം ആരോപണങ്ങള്‍ വരുകയാണ്. മദ്യപിച്ചു എന്നതുകൊണ്ട് അക്രമിക്കണം എന്നില്ല. പുരുഷന്മാര്‍ മദ്യപിച്ചാല്‍ അക്രമിക്കപ്പെടുന്നില്ലല്ലോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular