ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി,

ന്യൂഡല്‍ഹി: ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം. ഖാര്‍ഗെയുടെ രംഗപ്രവേശം. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തില്‍ നിന്ന് അവസാന നിമിഷം ആരും പത്രിക നല്‍കിയില്ലെങ്കില്‍ ഖാര്‍ഗെ അല്ലെങ്കില്‍ തരൂര്‍ രണ്ടിലൊരാള്‍ അധ്യക്ഷനാകുമെന്ന് ഉറപ്പ്‌

പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തരൂരിനെതിരേയുള്ള സ്ഥാനാര്‍ഥിത്വത്തില്‍ വീണ്ടും ട്വിസ്റ്റുണ്ടായത്‌. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടര്‍ന്ന് മത്സര രംഗത്ത് നിന്ന് അശോക് ഗഹ്‌ലോത് പിന്‍വാങ്ങിയപ്പോള്‍, ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന നിലയില്‍ മുതിര്‍ന്ന നേതാവ് ദിഗ്വിവിജയ് സിങ്ങ് മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. നാമനിര്‍ദേശ പത്രിക കൈപ്പറ്റിയ ശേഷം മത്സരിക്കുമെന്ന കാര്യം ദ്വിഗിവിജയ് സിങ് പറയുകയും ചെയ്തു

അവസാന നിമിഷമാണ് അതില്‍ വീണ്ടും മാറ്റമുണ്ടായിരിക്കുന്നത്. ദിഗ്വിജയ് സിങ്ങിന് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരിക്കും മത്സരിക്കുക. ഇന്ന് രാവിലെ 11 മുതല്‍ മൂന്നുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. ശശി തരൂര്‍ ഏറെ ആത്മവിശ്വാസത്തോടെ മത്സര രംഗത്ത് തുടരുകയും പിന്തുണ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വിജയ സാധ്യതയിലുള്ള ആശങ്കയാണോ ദിഗ്വിജയ് സിങ്ങില്‍ നിന്നും ഖാര്‍ഗെയിലേക്ക് സ്ഥാനാര്‍ഥിത്വം എത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്‌. ശശി തരൂര്‍ പത്രികാ സമര്‍പ്പണത്തിനായി എത്തുകയും ചെയ്തിട്ടുണ്ട്. ഖാര്‍ഗെ ഒരുമണിക്ക് മൂമ്പായി പത്രിക സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ഉദയ്പുര്‍ ചിന്തന്‍ശിബരത്തിലെ തീരുമാനം അനുസരിച്ചാണെങ്കില്‍ ഖാര്‍ഗെ മത്സരിക്കുമ്പോള്‍ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം ഒഴിയേണ്ടി വരും. അങ്ങനെയാവുമ്പോള്‍ ആ സ്ഥാനത്തേക്ക് കൂടി കോണ്‍ഗ്രസിന് ആളെ കണ്ടത്തേണ്ടി വരും

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേല്‍വിലാസവും ഹൈക്കമാന്‍ഡ് പിന്തുണയുമാണ് ഖാര്‍ഗെയുടെ അനുകൂല ഘടകങ്ങള്‍. തരൂരിനെ സംബന്ധിച്ച് ജി 23 ന്റെ പ്രതിനിധിയല്ലെങ്കിലും അവര്‍ ആരെയും നിര്‍ത്തിയില്ലെങ്കില്‍ ആ പക്ഷത്തിന്റെ വോട്ട് ലഭിച്ചേക്കാം. കേരളത്തിലും അപ്രതീക്ഷിതമായി തരൂരിന് പിന്തുണ കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ട്. കേരളത്തിന് പുറത്ത് ഗാന്ധി കുടുംബം തലപ്പത്ത് വേണ്ട എന്നാഗ്രഹിക്കുന്ന ഒരു പറ്റം നേതാക്കളുടെ പിന്തുണയും തരൂരിന് അനുകൂലമായി വന്നേക്കാം. മോദി എന്ന നേതാവ് ബിജെപിയെ നയിക്കുമ്പോള്‍ ഖാര്‍ഗെയെ പോലൊരു മിതവാദി മതിയോ എന്ന ചിന്തയും ചിലരെങ്കിലും പങ്കുവെക്കുന്നുണ്ട്‌

ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കമുള്ള ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നായിരുന്നു കേരള നേതാക്കളടക്കം വ്യക്തമാക്കിയത്. ഇതോടെയാണ് അശോക് ഗഹ്‌ലോത് അടക്കമുള്ളവര്‍ രംഗത്തെത്തിയത്. ഔദ്യോഗിക സ്ഥാനാര്‍ഥിയാവുമെന്ന് കരുതിയിരുന്ന ദിഗ്വിജയ് സിങ്ങ് ഇന്ന് രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പിന്‍മാറാനുള്ള തീരുമാനത്തിലെത്തിയത്.

ജി.23 പരിഷ്‌കരണവാദികളില്‍പ്പെട്ടയാളാണ് ശശി തരൂരെങ്കിലും ജി.23 നേതാക്കളുടെ പിന്തുണ തേടിയില്ലെന്നും ജി.23 സ്ഥാനാര്‍ഥിയായല്ല മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ജി.23 സ്ഥാനാര്‍ഥിയായി മനീഷ് തിവാരി മത്സരിക്കുമെന്നും പറഞ്ഞു കേട്ടിരുന്നുവെങ്കിലും അദ്ദേഹവും മത്സരത്തിനുണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ മത്സര ചിത്രം തരൂര്‍, ഖാര്‍ഗെ എന്ന തരത്തിലാവും. ഇതിനിടെ കഴിഞ്ഞ ദിവസം ജി.23 നേതാക്കളായ ആനന്ദ് ശര്‍മ, മനീഷ് തിവാരി, പൃഥ്വിരാജ്‌ ചവാന്‍, ഭുപീന്ദര്‍ സിങ് ഹൂഡ എന്നിവര്‍ പ്രത്യേക യോഗം ചേരുകയും മികച്ച സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular