നടിമാര്‍ക്കുനേരെ ലൈംഗികാതിക്രമമുണ്ടായ കേസില്‍ കണ്ടാലറിയാവുന്ന രണ്ടാളുടെ പേരില്‍ കേസ് ; മാളിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പോലീസ്

കോഴിക്കോട്: സിനിമാപ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെ മാളിലെത്തിയ രണ്ട് നടിമാര്‍ക്കുനേരെ ലൈംഗികാതിക്രമമുണ്ടായ കേസില്‍ കണ്ടാലറിയാവുന്ന രണ്ടാളുടെ പേരില്‍ കേസെടുത്തു. നടിമാരുടെ മൊഴിപ്രകാരമാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. ബുധനാഴ്ച ഒരു നടിയുടെ പരാതിപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് രണ്ടാളുടെ പേരില്‍ കേസെടുത്തത്. പക്ഷേ, ആരാണ് അതിക്രമംനടത്തിയതെന്ന് വ്യക്തമായിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നടിമാര്‍ നടന്നുപോവുന്നിടങ്ങളില്‍ കാണുന്ന ആളുകളെ വിളിച്ചുവരുത്തി പോലീസ് ചോദ്യംചെയ്‌തെങ്കിലും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.

ദൃശ്യങ്ങളില്‍ കാണുന്ന ഓരോരുത്തരെയും സ്‌പോട്ട്‌ചെയ്ത് പരിശോധിക്കുകയാണ് ചെയ്യുന്നത്. രണ്ടുപേര്‍ക്കുനേരെയും അതിക്രമംകാട്ടിയത് ഒരാള്‍തന്നെയാണോ രണ്ടാളാണോ എന്ന് ഉറപ്പിക്കണമെങ്കില്‍ സി.സി.ടി.വി. പരിശോധന പൂര്‍ത്തിയാവണം. നടിമാരുടെ മൊഴിപ്രകാരമാണ് കണ്ടാലറിയാവുന്ന രണ്ടാളുടെപേരില്‍ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഫറോക്ക് അസി. കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

സി.സി.ടി.വി. ദൃശ്യങ്ങളടങ്ങളിയ ഹാര്‍ഡ് ഡിസ്‌ക് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിനടന്ന ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അത് പൂര്‍ത്തിയാവാന്‍ സമയമെടുക്കും. അതിനുശേഷമേ ആരാണെന്ന് കണ്ടെത്താന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ചരാത്രി ഹൈലൈറ്റ് മാളിലാണ് നടിമാര്‍ക്കുനേരെ ആള്‍ക്കൂട്ടത്തില്‍നിന്ന് രണ്ടുപേരുടെ അതിക്രമമുണ്ടായത്.

വനിതാകമ്മിഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: നടിമാര്‍ക്കുനേരെ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ സമയബന്ധിതമായ അന്വേഷണം നടത്തണമെന്ന് കേരള ഡി.ജി.പി.ക്ക് കമ്മിഷന്‍ മേധാവി രേഖാ ശര്‍മ കത്തയച്ചു. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടു. ഒരു നടി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular