മാനസിക പീഡനം: അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകനും ​ഗായകനുമായ ഭവ്നിന്ദർ സിം​ഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിനാണ് അമല പരാതി നൽകിയത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടായെന്നും നടി പരാതിയിൽ പറയുന്നു.

2020 നവംബറില്‍ ഭവ്നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. 2018-ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നുമായിരുന്നു ഇതിൽ പറഞ്ഞിരുന്നത്. അതിൽ ഭവ്നിന്ദറിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചെന്നും റിപ്പോർട്ടുണ്ട്.

2018-ൽ അമലയും ഭവ്നിന്ദറും ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചിരുന്നു. ഇതിനുശേഷം ഓറോവില്ലിനടുത്തുള്ള പെരിയമുതലിയാർ ചാവടിയിലേക്ക് താമസം മാറിയെന്നും പോലീസ് പറഞ്ഞു. കുറച്ചുകാലങ്ങൾക്കു ശേഷം ഇവർ പിരിയുകയും ചെയ്തു. ഈ നിർമാണ കമ്പനിയുടെ ബാനറിലാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കഡാവർ’ നിർമിച്ചത്.

അമല പോളിനെ വ്യാജരേഖ ചമച്ച് കമ്പനിയുടെ ഡയറക്‌ടർ സ്ഥാനത്തുനിന്നും നീക്കി ഭവ്നിന്ദർ വഞ്ചിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. നടി നൽകിയ പരാതിയെ തുടർന്ന് വില്ലുപുരം പോലീസ് വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ വിവിധ വകുപ്പുകൾ പ്രകാരമാണ് മുൻകാമുകനെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. 2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇതോടെ അമല വിവാഹിതയായെന്ന വാർ‌ത്തയും പരന്നു. എന്നാലിവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കി അമല തന്നെ രം​ഗത്തെത്തിയതോടെ ഭവ്നിന്ദര്‍ അവ നീക്കം ചെയ്യുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular