ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് ദിലീപ് ; ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് തീരുമാനമായില്ല. ഹർജി കോടതി നാളെ (വെള്ളിയാഴ്ച) പരിഗണിക്കും. ഇന്നത്തെ വാദം പൂർത്തിയായി കോടതി മറ്റു നടപടികളിലേക്ക് നടന്നു. ഇതോടൊപ്പമുള്ള മറ്റു കേസുകൾ കേൾക്കേണ്ടുള്ളതിനാലാണ് കോടതി ഹർജി നാളേക്ക് മാറ്റി വെച്ചത്. പ്രതിഭാഗത്തിന് കൂടുതൽ കാര്യങ്ങൾ ഇനിയും ബോധിപ്പിക്കാനുണ്ട് എന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ അറിയിച്ചു. ഇതേത്തുടർന്നാണ് കോടതി മറ്റു കേസുകൾ വിളിച്ച് അതിലേക്കുള്ള നടപടികളിലേക്ക് കടന്ന്. പ്രോസിക്യൂഷന്റെ വാദം ഇതുവരെ തുടങ്ങിയിട്ടില്ല. നാളെ കോടതി കേൾക്കുമെന്നാണ് വിവരം. നാളെ ഉച്ചക്ക് ശേഷം 1.45നായിരിക്കും കേസ് പരിഗണിക്കുക.

കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധ ഗൂഢാലോചന അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. മൊഴികള്‍ വിശ്വാസത്തിലെടുക്കരുത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ മൊഴികള്‍ എഫ്ഐആര്‍ ഇടാന്‍ വേണ്ടിയാണെന്നും എഫ്ഐആര്‍ ദുര്‍ബലമാണെന്നും പ്രതിഭാഗം വാദിച്ചു. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാ സമ്പന്നമായ കഥയാണ്. വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ഒരു ടാബിലാണ് ബാലചന്ദ്രകുമാര്‍ ദിലീപിന്റെ ശബ്ദം റെക്കോഡ് ചെയ്തത്. യഥാര്‍ഥത്തില്‍ റെക്കോഡ് ചെയ്ത ഉപകരണം ഹാജരാക്കാതെ കൃത്രിമം നടന്നിട്ടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. എഡിറ്റ് ചെയ്ത ഭാഗമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയിട്ടുള്ളത്. ദിലീപും സഹോദരനും സഹോദരിയുടെ ഭര്‍ത്താവും കൂടി ഇരിക്കുമ്പോള്‍ സംസാരിച്ചതിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയത്. ഇതില്‍ ദിലീപ് സംസാരിച്ച ഭാഗം മാത്രമാണ് ഉള്ളത്. ബാലചന്ദ്രകുമാര്‍ ഒരു സംവിധായകനാണ്. ബാലചന്ദ്രകുമാര്‍ പറയുന്ന പല കാര്യങ്ങളും അവിശ്വസനീയമാണ്. വീട്ടില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ ഗൂഢാലോചന ആകും. വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

ദിലീപിനേയും മറ്റൊരു കേസിലെ ഒന്നാംപ്രതിയേയും ബന്ധിപ്പിക്കാന്‍ വേണ്ടിയാണ് ഈ കേസ്. നടിയെ ആക്രമിച്ച കേസില്‍ കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ ദിലീപിനെ കുടുക്കുന്നതിന് വേണ്ടിയാണ് പുതിയ കേസ്. കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള കോടതിയില്‍ വാദിച്ചു.

കേസില്‍ എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പിടാത്ത ഒരു 161 സ്‌റ്റേറ്റ്‌മെന്റ് മാത്രമാണ് പ്രോസിക്യൂഷന്റെ ഭാഗത്തിലുള്ള പക്കലുള്ള തെളിവെന്നും ദിലീപ് ഉന്നയിച്ചു. ആലുവ പോലീസ് അന്വേഷിക്കേണ്ട കേസാണ് ഇത്. ഇത് ക്രൈംബ്രാഞ്ചിന്റെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചന കേസിലും ഒരേ അന്വേഷണ ഉദ്യോഗസ്ഥര്‍. ഇത് ദുരുദ്ദേശപരമാണെന്നും ദിലീപ് വാദിച്ചു. എ ഡി ജി പിയുടെ നേതൃത്വത്തില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ദിലീപ്.

പിക് പോക്കറ്റ് എന്ന സിനിമയുമായുള്ള തര്‍ക്കമാണ് ബാലചന്ദ്രകുമാറിന് ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം. സിനിമയുമായുള്ള തര്‍ക്കമാണ് ഇത്തരമൊരു കേസിലേക്ക് നയിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണമെന്താണ് എന്നതും ദിലീപ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ കിട്ടുന്ന വിവരങ്ങള്‍ അന്വേഷിക്കേണ്ടേയെന്നാണ് കോടതി ചോദിച്ചത്. മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസിന് അന്വേഷിക്കേണ്ടതിന്റെ ആവശ്യമില്ലേയെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ചത് മറ്റൊരു കേസ് അല്ലേയേന്നും ഗൂഡാലോചന കേസിനെക്കുറിച്ച് മാത്രം പരാര്‍ശിക്കൂ എന്നും കോടതി പറഞ്ഞു. ഗൂഡാലോചന കേസിന് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്ന് കോടതി പറഞ്ഞു. ഗൂഡാലോചനക്കുറ്റത്തിനുള്ള അന്വേഷണത്തിന് മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ അതിന് അന്വേഷണത്തിന് എന്താണ് തടസമെന്നും കോടതി ചോദിച്ചു. ദിലീപിനെതിരേ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുണ്ടെന്നും കോടതി പറഞ്ഞു.

അറസ്റ്റ് ഒഴിവാക്കുന്നതിനായി നാടകീയ നീക്കങ്ങളാണ് കേസിന്റെ വിചാരണ ഘട്ടങ്ങളിലുടനീളം ദിലീപ് നടത്തിയത്. എന്നാല്‍ അതിനെ കൃത്യമായി എതിര്‍ത്തുകൊണ്ടും വധഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി കൊണ്ടുമാണ് പ്രോസിക്യൂഷന്‍ പ്രതിഭാഗത്തെ തടഞ്ഞത്.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിചാരണ ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഹൈക്കോടതി സുപ്രീം കോടതി മുന്‍ വിധികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഗൂഢാലോചന, പ്രേരണക്കുറ്റം എന്നിവ നിലനില്‍ക്കുമോ എന്നായിരുന്നു കോടതിയുടെ സംശയം. എന്നാല്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഗൂഡാലോചന കുറ്റത്തിന് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്നും ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് അപ്പുറത്തേക്ക് ചില നീക്കങ്ങള്‍ ഉണ്ടായെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയ കോടതി ദിലീപിനോടും മറ്റ് പ്രതികളോടും മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അന്വേഷണത്തോട് സഹകരിക്കാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അന്വേഷണത്തെ യാതൊരു രീതിയിലും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന താക്കീത് കൂടി കോടതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസിന്റെ ഭാഗമായി ദിലീപിന്റെതടക്കമുള്ള ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ഫോണുകള്‍ നല്‍കാതിരിക്കുകയായിരുന്നു. വധ ഗൂഡാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപും മറ്റ് പ്രതികളും ഫോണുകള്‍ മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഹര്‍ജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് നടന്ന വാദങ്ങള്‍ക്കിടെ നിര്‍ണായക വിവരങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്.

എന്നാല്‍ ഫോണുകള്‍ സ്വന്തം നിലയില്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുന്നുവെന്നായിരുന്നു ദിലീപിന്റെ മറുപടി. ഇതിനെ ഹൈക്കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ദിലീപിന്റേയും കൂട്ടു പ്രതികളുടേയുമടക്കം ആറ് ഫോണുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. വിവിധ കോടതി ഉത്തരവുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇടക്കാല ഉത്തരവില്‍ സംതൃപ്തരല്ലെങ്കില്‍ നിങ്ങള്‍ വേണമെങ്കില്‍ സുപ്രീംകോടതിയില്‍ പോകൂ എന്നും ഹൈക്കോടതി പറഞ്ഞു. ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം പ്രതിക്ക് ഫോണുകള്‍ സ്വന്തം നിലക്ക് പരിശോധിക്കാനുള്ള അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കികൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

അറസ്റ്റ് ഒഴിവാക്കുന്നതിനും ഫോണുകള്‍ ഹാജരാക്കാതിരിക്കാനും പ്രതിഭാഗം പരമാവധി ശ്രമം നടത്തിയിരുന്നു. മാധ്യമങ്ങളും പോലീസും ദിലീപിനെ വേട്ടയാടുകയാണെന്നതടക്കമുള്ള ആരോപണങ്ങളാണ് പല ഘട്ടങ്ങളിലും ദിലീപ് കോടതിയില്‍ അറിയിച്ചത്. തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധ ഗൂഢാലോചന അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Similar Articles

Comments

Advertismentspot_img

Most Popular