കോവിഡിനെക്കുറിച്ച് ആദ്യം പറഞ്ഞ മാധ്യമപ്രവർത്തക മരണത്തിന്റെ വക്കിൽ

ബെയ്ജിങ്: ചൈനയിലെ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തതിന് തടവുശിക്ഷ ലഭിച്ച ചാങ് ചാൻ എന്ന മാധ്യമപ്രവർത്തക മരണത്തിന്റെ വക്കിലെന്ന് കുടുംബം. ജയിലിൽ നിരാഹാരസമരം തുടരുന്ന ചാങ്ങിനെ മോചിപ്പിക്കാനായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് സഹോദരൻ ചാങ് ചു ട്വിറ്ററിൽ കുറിച്ചു.

“ചാങ്ങിന്റെ ഭാരം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ആരോഗ്യനില വളരെ മോശമാണ്. വരുന്ന കഠിനമായ ശൈത്യകാലത്തെ അവർ അതിജീവിച്ചേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷം ജനുവരിയിലാണ് വുഹാൻ നഗരത്തിൽ അജ്ഞാതമായ വൈറൽ ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി സിറ്റിസൺ ജേണലിസ്റ്റായ ചാങ് ചാൻ റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ട ചാങ്ങിന്റെ തത്സമയ റിപ്പോർട്ടുകളും ലേഖനങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

പിന്നാലെ അറസ്റ്റിലായ ചാങ്ങിനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതായി ആരോപിച്ച് കോടതി നാലുവർഷം തടവുശിക്ഷക്ക് വിധിച്ചു. ജയിലിൽ നിരാഹാര സമരത്തിലായിരുന്ന ചാങ്ങിന് മൂക്കിൽ ഘടിപ്പിച്ച ട്യൂബിലൂടെ ബലംപ്രയോഗിച്ച് ഭക്ഷണം നൽകിയാണ് ജീവൻ നിലനിർത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular