സിദ്ധിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; യുപി സർക്കാരിന് തിരിച്ചടി

ന്യുഡല്‍ഹി: ഹത്രാസ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ സിദ്ധിഖ് കാപ്പന് സുപ്രീം കോടതി അഞ്ച് ദിവസത്തേക്ക് ജാമ്യം അനുവദിച്ചു. കേരളത്തിലെത്തി അമ്മയെ കാണുന്നതിനാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. 24 മണിക്കൂറും കാപ്പനൊപ്പം യു.പി പോലീസ് ഉണ്ടായിരിക്കും. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പാടില്ല. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല. ബന്ധുക്കളോടും അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടുമല്ലാതെ മറ്റാരോടും സംസാരിക്കരുത് തുടങ്ങിയ ഉപാധികളും കോടതി വച്ചിട്ടുണ്ട്.

സിദ്ധിഖിന്റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ യു.പി പോലീസിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. നേരത്തെ, ജയിലില്‍ നിന്നും വീഡിയോ കോള്‍ വഴി അമ്മയുമായി സംസാരിക്കാന്‍ സിദ്ധിഖിന് കോടതി അനുമതി നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular