പാരിസ് ഒളിമ്പിക്സില്‍ ബ്രേക്ക് ഡാന്‍സ് അടക്കമുള്ള നാല് ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നല്‍കി

ലണ്ടന്‍: 2024-ലെ പാരിസ് ഒളിമ്പിക്സില്‍ ബ്രേക്ക് ഡാന്‍സ് അടക്കമുള്ള നാല് ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നല്‍കി. പാരിസ് ഒളിമ്പിക്സില്‍ സര്‍ഫിങ്, സ്‌കേറ്റ് ബോര്‍ഡിങ്, സ്പോര്‍ട്സ് ക്ലൈംബിങ് എന്നിവയ്ക്കൊപ്പം ബ്രേക്ക്ഡാ ന്‍സിങ്ങും ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിങ്കളാഴ്ച അംഗീകാരം നല്‍കിയതായി ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

ഈ നീക്കത്തിലൂടെ 2024 പാരീസ് ഒളിമ്പിക്സിനെ കോവിഡാനന്തര ലോകത്തിന് കൂടുതല്‍ അനുയോജ്യമാക്കുകയാണെന്ന് തോമസ് ബാച്ച് പറഞ്ഞു. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ചെലവും സങ്കീര്‍ണ്ണതയും കൂടുതല്‍ കുറയ്ക്കുകയാണെന്നും യുവാക്കളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പോണ്‍സര്‍മാര്‍ക്കും ബ്രോഡ്കാസ്റ്റിങ് പങ്കാളികള്‍ക്കും യുവ ആരാധകര്‍ക്കും താല്‍പര്യമുള്ള തരത്തില്‍ ഗെയിംസിനെ നവീകരിക്കാനായി ശ്രമം നടക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ നീക്കം. മേഖലയിലെ ജനപ്രിയ ഇനങ്ങളെ തിരഞ്ഞെടുക്കാന്‍ ആതിഥേയ നഗരത്തെ അനുവദിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ ചട്ടപ്രകാരമാണ് നീക്കം.

പാരീസ് ഗെയിംസിനുള്ള മൊത്തം അത്‌ലറ്റുകളുടെ എണ്ണം 10,500 ആയി ഐ.ഒ.സി. പരിമിതപ്പെടുത്തി. എന്നാല്‍, പാരീസ് ഗെയിംസില്‍ പുരുഷ-വനിതാ അത്‌ലറ്റുകളുടെ എണ്ണം തുല്യമായിരിക്കും. കോവിഡ് മൂലം മാറ്റിവെച്ച ടോക്യോ ഗെയിംസില്‍ വനിതാ പ്രാതിനിത്യം 48.8 ശതമാനമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular