ശബ്ദാതിവേഗത്തില്‍ പറന്ന വ്യോമയാനരംഗത്തെ ഇതിഹാസം ചക്ക് യെയ്ഗര്‍ അന്തരിച്ചു

വാഷിങ്ടണ്‍: യു.എസ്. വ്യോമയാനരംഗത്തെ ഇതിഹാസമായിരുന്ന ചക്ക് യെയ്ഗര്‍(97) അന്തരിച്ചു. ശബ്ദാതിവേഗത്തില്‍ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതി യെയ്ഗറിന്റെ പേരിലാണുള്ളത്. ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണവാര്‍ത്ത തിങ്കളാഴ്ച അറിയിച്ചത്. രാത്രി ഒമ്പതുമണിയോടെയായിരുന്നു യെയ്ഗഗറിന്റെ അന്ത്യം. മരണകാരണം വിക്ടോറിയ വ്യക്തമാക്കിയിട്ടില്ല.

അവിശ്വസനീയമായ ഒരു ജീവിതം അതിമനോഹരമായി ജീവിച്ച, അമേരിക്കയുടെ എക്കാലത്തേയും മികച്ച പൈലറ്റായ യെയ്ഗറിന്റെ, കരുത്തിന്റെയും സാഹസികതയുടെയും ദേശസ്‌നേഹത്തിന്റെയും പാരമ്പര്യം എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും വിക്ടോറിയ മരണക്കുറിപ്പില്‍ പറഞ്ഞു.

രണ്ടാംലോക മഹായുദ്ധ കാലത്തെ യുദ്ധവൈമാനികനായിരുന്നു യെയ്ഗര്‍. റോക്കറ്റ് എഞ്ചിന്‍ ഘടിപ്പിച്ച ബെല്‍ എക്സ്-1 പരീക്ഷണ വിമാനത്തില്‍ 1947 ലാണ് യെയ്ഗര്‍ ശബ്ദാതിവേഗത്തില്‍ പറന്നത്. തന്റെ നേട്ടം സ്‌പേസ്, സ്റ്റാര്‍ വാര്‍, സാറ്റലൈറ്റുകള്‍ എന്ന പുതിയ ലോകത്തിലേക്കാണ് വാതിലാണ് തുറന്നതെന്ന് പിന്നീട് എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

1923 ഫെബ്രുവരി 13-ന് ദക്ഷിണ വിര്‍ജീനിയയിലാണ് യെയ്ഗറിന്റെ ജനനം. 1941-ലാണ് സൈന്യത്തില്‍ ചേരുന്നത്. യുഎസ് രണ്ടാം ലോക മഹായുദ്ധത്തില്‍ പ്രവേശിക്കുന്നതിന് മൂന്നുമാസങ്ങള്‍ക്ക് മുമ്പ്. ഫ്‌ളൈറ്റ് പരിശീലനത്തിന് മുമ്പായി എയര്‍ക്രാഫ്റ്റ് മെക്കാനിക്കായിട്ടാണ് തുടക്കം.

1975-ലാണ് വ്യോമസേനയില്‍ നിന്ന് അദ്ദേഹം വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന ദി റൈറ്റ് സ്റ്റഫ് എന്ന പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ്. ഇതേ പേരില്‍ 1983-ല്‍ സിനിമയും ഇറങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular