വനിതാ ജഡ്ജിമാര്‍ക്കെതിരെ മോശം പരാമര്‍ശം; മുന്‍ ജഡ്ജി സി.എസ്. കര്‍ണന്‍ അറസ്റ്റില്‍

ചെന്നൈ: വനിതാ ജഡ്ജിമാര്‍ക്കും ജഡ്ജിമാരുടെ ഭാര്യമാര്‍ക്കും എതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന്‍ അറസ്റ്റില്‍. ബുധനാഴ്ച ചെന്നൈയില്‍ വച്ചാണു കര്‍ണനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാര്‍, മുന്‍ ജഡ്ജിമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കര്‍ണന്‍ ആരോപണങ്ങളുയര്‍ത്തിയത്.

കഴിഞ്ഞ ഒക്ടോബറില്‍ ചെന്നൈ പൊലീസ് സൈബര്‍ സെല്‍ കര്‍ണനെതിരെ കേസെടുത്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കര്‍ണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് പരാതി നല്‍കിയിരുന്നു. കോടതികളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വനിതാ ജഡ്ജിമാര്‍ക്കു നേരെയും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതായാണു കര്‍ണന്‍ ഒരു വിഡിയോയില്‍ ആരോപിച്ചത്.

ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതി, ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കുന്ന ജസ്റ്റിസ് കര്‍ണന്റെ വീഡിയോകള്‍ യുട്യൂബിലൂടെ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് ബാര്‍ കൗണ്‍സിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഡിയോകള്‍ നീക്കം ചെയ്യാനും അപകീര്‍ത്തികരമായ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നത് തടയാനും ഫെയ്‌സ്ബുക്ക്, യുട്യൂബ് അധികൃതരോട് നിര്‍ദേശിച്ചു. കര്‍ണനെതിരേ നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കര്‍ണന്‍ വീഡിയോയില്‍ ആരോപിച്ചത്. വനിതാ ജീവനക്കാരുടെ പേരുകളും വെളിപെടുത്തിയിരുന്നു.

ഹൈക്കോടതി ജഡ്ജിയായിരിക്കേ മറ്റ് ജഡ്ജിമാരില്‍നിന്ന് ജാതിവിവേചനം നേരിടേണ്ടി വന്നുവെന്ന് 2017-ല്‍ ജസ്റ്റിസ് കര്‍ണന്‍ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അടക്കം സുപ്രീം കോടതിയിലെ എട്ട് ജഡ്ജിമാര്‍ക്ക് എതിരെ ജസ്റ്റിസ് കര്‍ണര്‍ സ്വമേയധാ കേസെടുത്ത് അഞ്ച് വര്‍ഷം കഠിനതടവു വിധിച്ചു. അടുത്ത ദിവസം കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണനെതിരേ കേസെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular