ലോക്കര്‍ എടുത്തുനല്‍കിയത് ശക്തമായ തെളിവ്; ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ മൊഴി എതിര്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ മറച്ചുവച്ച വിവരങ്ങള്‍ പുറത്തുവന്നതു ഡിജിറ്റല്‍ തെളിവുകളിലൂടെയാണ്. ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള വാട്സാപ് ചാറ്റുകള്‍ പണമിടപാടിലെ പങ്കിനു തെളിവായി. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്.

സ്വപ്നയ്ക്ക് ലോക്കര്‍ എടുത്തുനല്‍കിയതും ശിവശങ്കറിനെതിരെ ശക്തമായ തെളിവാകും. ലോക്കറില്‍ ഒരുകോടി രൂപ കണ്ടെത്തിയിരുന്നു. സ്വപ്നയുമായി നിരന്തര സമ്പർക്കത്തിലായിരുന്നുവെന്നതും അവരെ സാമ്പത്തിക കാര്യങ്ങളിൽ സഹായിക്കണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റിനോട് ആവശ്യപ്പെട്ടതും സ്വപ്നയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ശിവശങ്കർ അറിഞ്ഞിരിക്കാനുള്ള സാധ്യതയാണു സൂചിപ്പിക്കുന്നതെന്നു ബുധനാഴ്ച ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി പറഞ്ഞിരുന്നു.

മുഖ്യപ്രതി സ്വപ്നയുമായി ഔദ്യോഗിക തലത്തിനപ്പുറം ശിവശങ്കറിന് ഏറെ സമ്പർക്കമുണ്ടായിരുന്നുവെന്നതിനു വ്യക്തമായ സൂചനകളുണ്ടെന്നു കോടതി വിലയിരുത്തിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റും ശിവശങ്കറും തമ്മിലുള്ള ആശയവിനിമയത്തിൽ, ശിവശങ്കർ സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതു സംബന്ധിച്ച സൂചനകളുണ്ട്. സ്വപ്നയെ അക്കൗണ്ടന്റിനു പരിചയപ്പെടുത്തി.

സ്വപ്നയുടെ പണം നിക്ഷേപിക്കുന്നതു സംബന്ധിച്ച് അക്കൗണ്ടന്റുമായി അദ്ദേഹം ചർച്ചയും നടത്തി. എസ്ബിഐ തിരുവനന്തപുരം ശാഖയിൽ സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശത്തെ തുടർന്നാണെന്ന് സൂചനയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular