രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്പെൻഷൻ പിൻവലിച്ചു

രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയരായ ഡോക്ടറുടേയും നഴ്സുമാരുടേയും സസ്പെൻഷൻ പിൻവലിച്ച് സര്‍ക്കാര്‍. ഡോ.അരുണ , ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ.വി.എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവരുടെ സസ്പെൻഷൻ പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരായ വകുപ്പ് തല നടപടികൾ തുടരും.

വലിയ എതിര്‍പ്പാണ് സര്‍ക്കാര്‍ നടപടിക്കെതിരെ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആയിരക്കണക്കിന് രോഗികൾ വരുന്ന കൊവിഡ് കാലത്ത് അധിക ഡ്യൂട്ടിയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രതിസന്ധികളും ഒന്നും കണക്കിലെടുത്തില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. മെഡിക്കൽ കോളേജുകളിലെ നോഡൽ ഓഫീസര്‍മാരുടെ കൂട്ട രാജി അടക്കമുള്ള പ്രതിഷേധങ്ങളും കൂടിയായതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ സര്‍ക്കാര്‍ തയ്യാറായത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനം ആയി. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സർജറി വിഭാഗം പ്രൊഫസർക്ക് കൊവിഡ് ചുമതല കൈമാറി.

Similar Articles

Comments

Advertismentspot_img

Most Popular