ബാബറി മസ്ജിദ് പൊളിച്ച കേസില്‍ 27 വര്‍ഷങ്ങള്‍ക്കിപ്പുറം ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി : ബാബറി മസ്ജിദ് പൊളിച്ച കേസില്‍ 27 വര്‍ഷങ്ങള്‍ക്കിപ്പുറം ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ഇന്ന് വിധിപറയും. ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ ആറിലെ ആ സംഭവം. ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് കേസില്‍ വിചാരണ നടന്നിരുന്നത്.

വിധി വരുന്ന പശ്ചാത്തലത്തില്‍ കോടതി പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. രാമജന്മഭൂമി പരിസരത്ത് കൂടുതല്‍ പോലീസിനെയും അര്‍ധ സൈനീകരെയും വിന്യസിച്ചിട്ടുണ്ട്.

ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവായ എല്‍.കെ. അദ്വാനിയുള്‍പ്പെടെ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രില്‍ 19-ന് പുനഃസ്ഥാപിച്ചത്. ഇവരുള്‍പ്പെടെ കേസിലെ 48 പ്രതികളില്‍ 32 പേരാണ് ജീവിച്ചിരിക്കുന്നത്.

കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രപേര്‍ എത്തുമെന്ന് വ്യക്തമല്ല.
അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റി.

രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിടുന്നത്.

രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടി നല്‍കി.
ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘല്‍, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ എന്നിവര്‍ കേസിനിടെ അന്തരിച്ചവരാണ്.

Similar Articles

Comments

Advertismentspot_img

Most Popular