റിയ ചക്രബർത്തി അറസ്റ്റിൽ; മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കുറ്റസ്സമ്മതം

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടയിലാണ് റിയയുടെ അറസ്റ്റ്. സുശാന്ത് മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നുവെന്ന് റിയ ചക്രബർത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. താനുമായി അടുപ്പം തുടങ്ങുന്നതിന് മുൻപ് തന്നെ സുശാന്ത് മയക്കുമരുന്നു ഉപയോ​ഗിച്ചിരുന്നുവെന്ന് റിയ നേരത്തെ എൻ.സി.ബിക്ക് മൊഴി നൽകിയിരുന്നു.

സുശാന്തിനൊപ്പം മയക്കുമരുന്നു നിറച്ച സി​ഗരറ്റ് വലിച്ചിരുന്നുവെന്നാണ് റിയ ചോദ്യം ചെയ്യലിൽ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. സുശാന്തിന് വേണ്ടി സഹോദരൻ ഷോവിക് ചക്രബർത്തി വഴിയാണ് റിയ മയക്കുമരുന്നു സംഘടിപ്പിച്ചിരുന്നത്. ഷോവിക് അറസ്റ്റിലാണ്.

സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ കുടുംബാം​ഗങ്ങളിലേക്കും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം നീളുന്നത്. ദീപേഷ് സാവന്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് എൻ.സി.ബി അയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയേയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിനും വിൽപ്പന നടത്തിയതിനുമായിരുന്നു അറസ്റ്റ്.

എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റിയയുടെ മൊബൈൽ ഫോണിൽ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലർമാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് പുറത്ത് വന്നത്.

Similar Articles

Comments

Advertismentspot_img

Most Popular