കാമുകിയെ കൊലപ്പെടുത്തി ആദ്യ കാമുകിയുമായി വിവാഹം; വിവാഹപ്പിറ്റേന്ന് യുവാവ് അറസ്റ്റിൽ

പേരാവൂർ: കാമുകിയെ കൊലപ്പെടുത്തിയതിന്റെ പത്താം നാൾ മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് വിവാഹപ്പിറ്റേന്ന് അറസ്റ്റിൽ. കോളയാട് പെരുവയിലെ പാലുമി വിപിൻ (24) ആണ് അറസ്റ്റിലായത്. കൊട്ടിയൂർ മന്ദംചേരി ആദിവാസി കോളനിയിലെ ശോഭ(34) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ 28ന് ആണ് പുരളിമലയിൽ ശോഭയുടെ മൃതദേഹം കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവാഹിതയായിരുന്ന ശോഭ ഏറെക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് വിപിനും ശോഭയും പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

ശോഭയുമായി പ്രണയത്തിലാകും മുൻപ് കേളകം വെള്ളൂന്നി സ്വദേശിയായ പെൺകുട്ടിയുമായി വിപിൻ അടുപ്പത്തിലായിരുന്നു. 24ന് ശോഭയെ കൊലപ്പെടുത്തിയ ശേഷം 2ന് ആണ് വിപിൻ ആദ്യ കാമുകിയെ വിവാഹം ചെയ്തത്. 24ന് വീട്ടിൽ നിന്ന് ശോഭയെയും കൂട്ടി വിവിധ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം പുരളിമലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ശോഭയുടെ ആഭരണങ്ങളും മറ്റും എടുത്ത ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. കാൽ നിലത്തിഴയുന്ന വിധത്തിലായിരുന്നു മൃതദേഹം. ആദ്യം മുതൽ ഇതു കൊലപാതകമാണെന്നു മനസ്സിലാക്കിയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular