പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

2015 -16 സാമ്പത്തികവർഷം അടിസ്ഥാനമാക്കി അഞ്ചുവർഷത്തേക്ക് വിഹിതം നൽകുമെന്ന് ജിഎസ്ടി (കോമ്പൻസേഷൻ ആക്ട്) 2017 വഴി ഉറപ്പുനൽകിയിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ ഈ വിഹിതം മുടങ്ങിയിരിക്കുകയാണ്. ഇതുപ്രകാരം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കിൽ കേരളത്തിന് 7000 കോടി കിട്ടാനുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

ഈയിടെ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈയിനത്തിൽ വന്ന നഷ്ടത്തെ കോവിഡ് മഹാമാരിയെന്ന “ദൈവിക നിയോഗ”മായി വേർതിരിച്ചു കാണണമെന്ന് പറഞ്ഞത് ദുഖകരമാണ്.

കോവിഡിനെതിരെയുള്ള പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുന്ന സംസ്ഥാനങ്ങൾക്കുണ്ടാകുന്ന ഭീമമായ സാമ്പത്തികനഷ്ടം കേന്ദ്രം കാണണം. ജിഎസ്ടി നിലവിൽ വരുന്നതിന് സംസ്ഥാനങ്ങൾക്ക് ഈ നഷ്ടപരിഹാരവിഹിതം ഉറപ്പു നൽകിയതാണെന്നും കത്തിൽ ഓർമിപ്പിച്ചു.

ഇതിനെ മറികടക്കാനായി കേന്ദ്രം കഴിഞ്ഞ മാസം ഓഗസ്റ്റ് 30 ന് മുന്നോട്ടു വെച്ച രണ്ടിന കടമെടുക്കൽ നിർദ്ദേശം തീർത്തും ദൗർഭാഗ്യകരമാണ്. സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. പുതിയ നിർദ്ദേശ നടപടിക്രമങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകരുതെന്നും നിലവിലുള്ള ചട്ടങ്ങൾ പാലിച്ചുകൊണ്ട് നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്ക് ഉറപ്പുവരുത്തണമെന്നും കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular