മതഗ്രന്ഥങ്ങൾ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്; തിരിച്ചേൽപ്പിക്കുമെന്ന് മന്ത്രി ജലീൽ

സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. കോൺസുലേറ്റ് മസ്ജിദുകളിൽ നൽകാൻ പറഞ്ഞ വിശുദ്ധ മതഗ്രന്ഥത്തിന്റെ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ ഉണ്ടെന്നും നൽകാൻ പാടില്ലെങ്കിൽ കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കുമെന്നും കെ ടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സാംസ്‌കാരിക ആചാരത്തിന്റെ ഭാഗമായാണ് യുഎഇ മതഗ്രന്ഥങ്ങൾ നൽകുന്നത്. താൻ തെറ്റുകാരൻ അല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജലീൽ.

കുറിപ്പ് വായിക്കാം,

എല്ലാ വർഷങ്ങളിലും യു.എ.ഇ എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങൾ കൊവിഡ് പശ്ചാതലത്തിൽ ഈ വർഷം സമയത്ത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ സൗഹൃദപൂർണമായ അന്വേഷണത്തെ തുടർന്ന് ഒരു മതാചാര നിർവഹണത്തിന് സഹായിച്ചത്. ഇതാണ് രാഷ്ട്രീയ എതിരാളികൾ എനിക്കുമേൽ ചാർത്തിയിരിക്കുന്ന മഹാപരാധം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കൺവീനർ ശ്രീ. ബെന്നി ബഹനൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോൺഗ്രസ് നേതാവ് പി ി തോമസ് എംഎൽഎ ഗവർണർക്ക് പരാതിയും നൽകിയിരുന്നു. ഇതിനുപുറമെ ബിജെപി യൂത്ത് കോൺഗ്രസ് നേതാക്കൾ കേന്ദ്ര സർക്കാറിന് അന്വേഷണമാവശ്യപ്പെട്ട് മെമ്മോറാണ്ടങ്ങളും സമർപ്പിച്ചിരുന്നു. ഇവയുടെയെല്ലാം വെളിച്ചത്തിലാണത്രെ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കാൻ പോകുന്നത്. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണങ്ങളായാലും സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ഒരു തെറ്റും എന്റെ ഭാഗത്ത് സംഭവിച്ചതായി ഞാൻ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വർത്തമാന ഇന്ത്യയിൽ പാടില്ലെങ്കിൽ അക്കാര്യം കേന്ദ്രസർക്കാർ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്. കോൺസുലേറ്റ്, മസ്ജിദുകളിൽ നൽകാൻ പറഞ്ഞ വിശുദ്ധ ഖുർആൻ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. യുഎഇ കാലങ്ങളായി ആവശ്യക്കാർക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി നൽകി വരാറുള്ള വേദഗ്രന്ഥങ്ങൾ, ഇവിടെ കൊടുക്കാൻ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കിൽ വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുർആൻ കോപ്പികളും കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കും. ഇക്കാര്യം ഞാൻ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്‌നമേയില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും. കാലം സാക്ഷി, അന്തിമ വിജയം സത്യത്തിനു തന്നെയാകും.

Similar Articles

Comments

Advertismentspot_img

Most Popular