സിപിഎമ്മില്‍ ചേരാന്‍ യുവാക്കള്‍ തയാറാകുന്നില്ല; ആശങ്ക പ്രകടിപ്പിച്ച് പാര്‍ട്ടി

കൊൽക്കത്ത: പശ്ചിമബംഗാൾ സി.പി.എം. ഘടകത്തിൽ യുവജനങ്ങളുടെ അംഗത്വനിരക്ക് കുറയുന്നതായി പാർട്ടി വിലയിരുത്തൽ. അംഗത്വ പുനർ നിർണയത്തിനുശേഷം അയച്ച കത്തിലാണ് പാർട്ടി ഈ വിഷയം ഏറെ പ്രാധാന്യത്തോടെ പരാമർശിച്ചിരിക്കുന്നത്.
അഞ്ചുവർഷം മുമ്പ് നടന്ന കൊൽക്കത്ത പ്ളീനത്തിൽ യുവാക്കളുടെയും വനിതകളുടെയും അംഗത്വം മൊത്തം അംഗബലത്തിന്റെ 20-ഉം 25-ഉം ശതമാനമായി ഉയർത്തണമെന്ന് നിശ്ചയിച്ചിരുന്നു. മൂന്നുവർഷത്തിനകം ഇത് നടപ്പാവണമെന്നും നിഷ്കർഷിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല യുവജനങ്ങളുടെ അംഗസംഖ്യ കുറയുകയുമാണ്.

2020-ലെ അംഗത്വ പുനർനിർണയ പ്രകാരം ബംഗാൾ സി.പി.എമ്മിന്റെ അംഗസംഖ്യ 1,60,485 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 7,500 അംഗങ്ങൾ കുറവ്. യുവാക്കളുടെ അംഗത്വം ആകെ അംഗസംഖ്യയുടെ 7.68 ശതമാനം ആണ്. കഴിഞ്ഞവർഷം ഇത് 9.09 ശതമാനം ആയിരുന്നു.

യുവജനങ്ങളുെട വൻതോതിലുള്ള കുറവ് പരിഹരിക്കാൻ സംഘടനയുടെ എല്ലാ ഘടകങ്ങളും ബദ്ധശ്രദ്ധരാവണമെന്ന് പാർട്ടി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കോവിഡ്, അംഫൻ ചുഴലിക്കാറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പാർട്ടി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അസംഖ്യം യുവജനങ്ങൾ സഹകരിച്ചിരുന്നു. എന്നാൽ, ഇവരാരും പാർട്ടി അംഗത്വമെടുക്കുന്നില്ല. ഇക്കാര്യം നേതാക്കൾ അടിയന്തരമായി ശ്രദ്ധിക്കണമെന്ന് കത്തിൽ പറയുന്നു. യുവാക്കളെ ആകർഷിക്കാൻ കൂടുതൽ പോരാട്ടവീര്യമുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും ഇതിൽ വീഴ്ച വന്നാൽ ബി.ജെ.പി.സാഹചര്യം മുതലെടുക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.

Similar Articles

Comments

Advertismentspot_img

Most Popular